പുതിയ നിബന്ധനകളോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കും, കപ്പലുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന് ഇറാന്‍

ലോകത്തിലെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് സൂചന നല്‍കി ഇറാന്‍. എന്നാല്‍ ഇതുവരെ നിലനിന്നിരുന്ന രീതിക്കു പകരം, പുതിയ നിബന്ധനകളോടെയായിരിക്കും കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുക.

 

മോസ്‌കോ: ലോകത്തിലെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് സൂചന നല്‍കി ഇറാന്‍. എന്നാല്‍ ഇതുവരെ നിലനിന്നിരുന്ന രീതിക്കു പകരം, പുതിയ നിബന്ധനകളോടെയായിരിക്കും കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുക.ഇറാനും ഒമാനും ചേര്‍ന്ന് നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കുമെന്നും മോസ്‌കോയിലെ ഇറാന്‍ അംബാസഡര്‍ കസേം ജലാലി വ്യക്തമാക്കി. റഷ്യന്‍ ദിനപത്രമായ ഇസ്വെസ്റ്റിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജലാലിയുടെ പ്രതികരണം.

പേര്‍ഷ്യന്‍ ഗള്‍ഫിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായാണ് കണക്കാക്കപ്പെടുന്നത്. ലോകത്ത് കടല്‍മാര്‍ഗം കയറ്റുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഈ പാതയിലൂടെയുള്ള എണ്ണ, പ്രകൃതിവാതക ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു. ചില എണ്ണക്കപ്പലുകള്‍ക്ക് അടുത്തിടെ ഗള്‍ഫ് മേഖല വിട്ടുപോകാന്‍ സാധിച്ചെങ്കിലും ചരക്കുനീക്കം ഇപ്പോഴും പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.