തടവിൽ കഴിയുന്ന അമേരിക്കൻ പൗര ദീന കരാരിയെ വിട്ടയച്ച് ഇറാൻ ;  ‘സൗഹൃദത്തിന്റെ സൂചന’യാണെന്ന് ട്രംപ് 

 

 വാഷിങ്ടൺ: 2024 ഡിസംബർ മുതൽ ഇറാനിൽ തടവിൽ കഴിയുന്ന അമേരിക്കൻ പൗര ദീന കരാരിയെ ഇറാൻ വിട്ടയച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്തുള്ള ഇറാന്റെ നടപടി ‘സൗഹൃദത്തിന്റെ സൂചന’യാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. അമേരിക്ക ഇറാനിൽ പുതിയ സൈനിക ആക്രമണങ്ങൾ നടത്തുന്നതിനിടയിലാണ് കരാരി മോചിക്കപ്പെട്ടത്.

കരാരി ഇപ്പോൾ സുരക്ഷിതയായി ഇറാൻ വിട്ടെന്നും അവർ ആരോഗ്യവതിയാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലുടെ അറിയിച്ചു. ജോ ബൈഡന്റെ ഭരണകാലത്ത് തടവിലാക്കപ്പെട്ട അമേരിക്കൻ പൗരയെ ഇറാൻ രാജ്യം വിടാൻ അനുവദിച്ചതിൽ അമേരിക്ക നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.

പ്രശസ്ത അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകൻ ജാറെഡ് ജെൻസറാണ് ദീന കരാരി മോചിതയായത് സ്ഥിരീകരിച്ചത്. കുടുംബത്തെ സന്ദർശിക്കാൻ 2024 ഡിസംബറിൽ ഇറാനിലെത്തിയതായിരുന്നു ദീന കരാരി. അധികൃതർ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ അവർ അവിടെ കുടുങ്ങുകയായിരുന്നു.

ഒരു അമേരിക്കൻ ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന കരാരി, ഇറാനിലെ നിർധനരായ കുട്ടികളെ സഹായിക്കാൻ ഒരു ചാരിറ്റിയും നടത്തിയതായി പറയപ്പെടുന്നു. 2025ൽ യു.എസ്-ഇസ്രായേൽ സംയുക്ത സൈനിക നടപടികൾക്ക് ശേഷം ഇറാനിയൻ അധികൃതർ അവർക്കെതിരെ ചാരവൃത്തി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി തടവിലാക്കുകയായിരുന്നു. നിലവിൽ ആറോളം അമേരിക്കൻ പൗരന്മാർ ഇറാനിൽ തടവിലുണ്ടെന്നാണ് യു.എസ് അധികൃതരുടെ കണക്ക്. ഇവരുടെ മോചനത്തിനായുള്ള നയതന്ത്ര ഇടപെടലുകൾ വരുംദിവസങ്ങളിലും അമേരിക്ക തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇറാനിലെ പ്രധാനപ്പെട്ട കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് യു.എസ് ​​വ്യോമാക്രമണ നടത്തിയതായി യു.എസ് അറിയിച്ചു. ഇതിന് മറുപടിയായി ജോർഡൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളി​ലേക്ക് മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. ഇതിനിടെ ഹുർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ഒരു എണ്ണക്കപ്പൽ ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ച് യു.എസ് സേന തകർത്തതായും റിപ്പോർട്ടുകളുണ്ട്.