‘ശത്രുവിന്റെ കുറ്റകൃത്യം ഞങ്ങൾ മറക്കില്ല, ഞങ്ങളുടെ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കും’ ; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ നാവിക സേന

  ശ്രീലങ്കൻ തീരത്ത് ടോർപിഡോ ആക്രമണത്തിലൂടെ ‘ഐറിസ്‍ ദേന’ യുദ്ധക്കപ്പൽ തകർക്കുകയും 80ലേറെ നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ യു.എസിന് മുന്നറിയിപ്പുമായി ഇറാൻ നാവിക സേന. യു.എസിന് തക്കതായ മറുപടി നൽകുമെന്ന് നാവിക കമാൻഡർ ഷഹ്‌റാം ഇറാനി പറഞ്ഞു.
 

 തെഹ്റാൻ: ശ്രീലങ്കൻ തീരത്ത് ടോർപിഡോ ആക്രമണത്തിലൂടെ ‘ഐറിസ്‍ ദേന’ യുദ്ധക്കപ്പൽ തകർക്കുകയും 80ലേറെ നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ യു.എസിന് മുന്നറിയിപ്പുമായി ഇറാൻ നാവിക സേന. യു.എസിന് തക്കതായ മറുപടി നൽകുമെന്ന് നാവിക കമാൻഡർ ഷഹ്‌റാം ഇറാനി പറഞ്ഞു.

‘ശത്രുവിന്റെ കുറ്റകൃത്യം ഞങ്ങൾ മറക്കില്ല; ഞങ്ങളുടെ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കും’ -ഷഹ്റാം ഇറാനിയെ ഉദ്ധരിച്ച് ഇറാൻറെ ഔദ്യോഗിക ചാനലായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ശത്രു ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് മാരകമായ പ്രഹരങ്ങളിലൂടെ അവരെ ശിക്ഷിക്കുമെന്നും അതിൻറെ ആഘാതം കനത്തതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഇറാൻ കരസേനാ മേധാവി അമീർ ഹാതമിയും യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലിലെ നാവികരുടെ മരണത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും സമാധാന ദൗത്യം പൂർത്തിയാക്കി, സൈനിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നും ഹാതമി വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്ത് നടന്ന ‘മിലൻ’ അന്താരാഷ്ട്ര നാവികാഭ്യാസം കഴിഞ്ഞ് മടങ്ങിയ കപ്പലാണ് ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ തകർന്നത്. 80ലേറെ പേരാണ് കൊല്ലപ്പെട്ടത്.

180 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തിയിരുന്നു. അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ഏറ്റാണ് കപ്പൽ തകർന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് പറഞ്ഞു. അതേസമയം, ആഗോള എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് തുറക്കാൻ സഹായം തേടിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ജർമനിയും തള്ളി. സൈനിക ഓപറേഷനിൽ പങ്കാളിയാകാൻ ബെർലിന് ഉദ്ദേശ്യമില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജൊഹാൻ വേഡ്ഫൂൽ അറിയിച്ചു. തങ്ങൾക്ക് കൂടുതൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.