ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന് ഇറാന്‍ ; മേഖലയിലെ യുഎസ് ഇടപെടല്‍ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്

ഇറാന്‍-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്.

 

മസ്‌കറ്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒമാന്‍ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകള്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാന്‍ രംഗത്ത്. മേഖലയിലെ യുഎസ് ഇടപെടല്‍ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോര്‍മുസ് അടച്ചുവെന്നും ഇറാന്‍ പറഞ്ഞു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഇറാന്‍ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മസ്‌കറ്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒമാന്‍ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകള്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.


അതേസമയം, ഇറാന്‍-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകളെ ആക്രമിച്ചത് ധാരണ പൊളിക്കാന്‍ ലക്ഷ്യമിട്ട തീവ്ര വിഭാഗക്കാരാണെന്ന് ഇറാന്‍ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് മേല്‍ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. വിഷയത്തില്‍ ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങളും സജീവമാണ്.