ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയം, പാകിസ്ഥാന്‍ സൈന്യം അത് മറച്ചുവെയ്ക്കാന്‍ ശ്രമിച്ചു- ഇമ്രാന്‍ ഖാന്റെ സഹോദരി

പാകിസ്ഥാന്‍ ജനറല്‍മാരും സൈന്യത്തിന്റെ നേതൃത്വത്തിലുള്ളവരും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് പോലെയല്ല

 

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വിജയം മറച്ചുവെയ്ക്കാന്‍ പാകിസ്ഥാന്‍ സൈന്യം വ്യാജകഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അവര്‍ വെളിപ്പെടുത്തി.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം വന്‍ വിജയമായിരുന്നെന്ന് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി നൗറീന്‍ നിയാസി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വിജയം മറച്ചുവെയ്ക്കാന്‍ പാകിസ്ഥാന്‍ സൈന്യം വ്യാജകഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അവര്‍ വെളിപ്പെടുത്തി.

പാകിസ്ഥാന്‍ ജനറല്‍മാരും സൈന്യത്തിന്റെ നേതൃത്വത്തിലുള്ളവരും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് പോലെയല്ല നാലുദിവസം നീണ്ടുനിന്ന ഇന്ത്യ-പാക് സംഘര്‍ഷം നീണ്ടുനിന്നത്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയമായിരുന്നു. പക്ഷേ, പാകിസ്ഥാന്‍ സൈന്യം അത് മറച്ചുവെയ്ക്കാനാണ് ശ്രമിച്ചതെന്നും നൗറീന്‍ നിയാസി ഒരു അഭിമുഖത്തില്‍ പറഞ്ഞു. സംഘര്‍ഷം കൂടുതല്‍ വഷളാകാതെയിരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടല്‍ നടത്തിയെന്നും ഇതുകാരണം കൂടുതല്‍ നാണംകെടാതെ സംഘര്‍ഷത്തില്‍നിന്ന് പിന്മാറാന്‍ പാക് സൈന്യത്തിനായെന്നും ട്രംപ് പാക് സൈന്യത്തിന്റെ മുഖം രക്ഷിച്ചെന്നും നൗറീന്‍ നിയാസി ആരോപിച്ചു.

അതേസമയം, നൗറീന്‍ നിയാസിയുടെ പ്രസ്താവന പാകിസ്ഥാനില്‍ വിവാദങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്. നിയാസിയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാനിലെ നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇവര്‍ക്ക് സമന്‍സ് അയച്ചു. പാക് സര്‍ക്കാരിനെയും സൈന്യത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഏജന്‍സി നോട്ടീസ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനിലെ ഭരണകക്ഷിയായ പിഎംഎല്‍എനും നൗറീന്‍ നിയാസിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.