അപൂര്‍വമായ മാരക ഫംഗസ് ബാധ, ഇന്ത്യന്‍ ടെക്കിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം

കാലിഫോര്‍ണിയയിലെ വാള്‍നട്ട് ക്രീക്കിലുള്ള കൈസര്‍ പെര്‍മനന്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

 

കഠിനമായ പോരാട്ടത്തിനൊടുവില്‍ വാലി ഫീവര്‍ എന്ന ഫംഗസ് അണുബാധയെത്തുടര്‍ന്ന് 37കാരന്‍ മരണത്തിന് കീഴടങ്ങിയത്.

അപൂര്‍വ ഫംഗസ് ബാധ മൂലം കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ടെക്കിക്ക് ദാരുണാന്ത്യം.അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജോലി ചെയ്തിരുന്ന മുപ്പത്തിയേഴുകാരനായ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ചിരഞ്ജീവി കൊല്ലയാണ് മരണപ്പെട്ടത്. ഒരു മാസം നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിനൊടുവില്‍ വാലി ഫീവര്‍ എന്ന ഫംഗസ് അണുബാധയെത്തുടര്‍ന്ന് 37കാരന്‍ മരണത്തിന് കീഴടങ്ങിയത്. കാലിഫോര്‍ണിയയിലെ വാള്‍നട്ട് ക്രീക്കിലുള്ള കൈസര്‍ പെര്‍മനന്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ പവനി മറെല്ലയും അഞ്ച് വയസ്സുകാരനായ മകന്‍ വിഹാനും ഉള്‍പ്പെടുന്നതാണ് കുടുംബം.
 
ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ സാധാരണ പനിയുടെ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിച്ചത്. ചുമയും ചെറിയ പനിയും കണ്ടതിനെത്തുടര്‍ന്ന് സാധാരണ ചികിത്സകള്‍ നടത്തിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഇത് തീവ്രമായ ന്യുമോണിയ ആണെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ വിശദമായ പരിശോധനകള്‍ക്കൊടുവില്‍, തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന 'കോക്‌സിഡിയോയിഡ്‌സ്' എന്ന ഫംഗസ് മൂലമുണ്ടാകുന്ന വാലി ഫീവര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഈ ഫംഗസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുകയും ശ്വസനപ്രക്രിയയെ തകരാറിലാക്കുകയും ചെയ്തു. മുപ്പത് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും മരുന്നുകളോട് പ്രതികരിക്കാനാവാത്ത വിധം ശരീരം തളര്‍ന്നുപോയിരുന്നു. ഹൈദരാബാദിലും മറ്റും ജോലി ചെയ്തിരുന്ന ചിരഞ്ജീവി പിന്നീട് ഉപരിപഠനത്തിനും ജോലിക്കുമായിട്ടാണ് അമേരിക്കയിലേക്ക് കുടിയേറിയത്. നിലവില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി ബന്ധുക്കള്‍ ക്രൗഡ് ഫണ്ടിംഗ് വഴി സഹായം തേടുന്നുണ്ട്.