ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണം ; അപലപിച്ച് ഇന്ത്യ
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. 'സെറ്റെബെല്ലോ' എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായതായാണ് റിപ്പോർട്ട്.
കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയതായും മൂന്ന് ഇന്ത്യക്കാരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും നിലവിൽ പുരോഗമിക്കുന്ന തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഒമാൻ അധികൃതരുമായി സജീവമായി ഏകോപനം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഒമാൻ തീരത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു.
ടാങ്കറിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മാരിവെക്സ് എന്ന ടാങ്കറിന് നേരെയായിരുന്നു ആക്രമണം നടന്നത്.
ഒമാൻ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്തേയ്ക്ക് അയക്കുകയും 24 ഇന്ത്യക്കാരെയും ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കീഴിലുള്ള മുംബൈ എംആർസിസിയും ഒമാൻ അധികൃതരും തമ്മിൽ നടത്തിയ ഏകോപനമാണ് ജീവനക്കാരെ വേഗത്തിൽ രക്ഷപ്പെടുത്താൻ സഹായിച്ചത്.