'ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതില്‍ ഇന്ത്യന്‍ കോടതികള്‍ തീരുമാനം എടുക്കും'; കേന്ദ്രം

ബംഗ്ലാദേശിന്റെ കടുത്ത നിലപാട് മയപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

 

നിലവില്‍, ഹസീനക്ക് എതിരെ 600 അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതില്‍ ഇന്ത്യന്‍ കോടതികള്‍ തീരുമാനം എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. രാഷ്ട്രീയമായോ നയതന്ത്ര പരമായോ തീരുമാനമെടുക്കില്ല. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ കടുത്ത നിലപാട് മയപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

നിലവില്‍, ഹസീനക്ക് എതിരെ 600 അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് കാട്ടി ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ഹസീനക്ക് വധശിക്ഷയും വിധിച്ചിരുന്നു. ബംഗ്ലാദേശ് വിട്ട് രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഉണ്ടായ അതിക്രമങ്ങള്‍ വിശദീകരിച്ച ഷെയ്ഖ് ഹസീന ഈ വര്‍ഷം ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സ്ഥിരീകരിച്ചിരുന്നു. താന്‍ ബംഗ്ലാദേശിന്റെ ഭാഗമെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു.

ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി ഹസീനയെ വിചാരണ ചെയ്തിരുന്നു. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേര്‍ക്കും എതിരായ കുറ്റം.