ഇന്ത്യയും ചൈനയും നരകക്കുഴികളെന്ന പ്രസ്താവന ; മണിക്കൂറുകള്‍ക്കകം തിരുത്തി ട്രംപ്

ഇന്ത്യയെ കുറിച്ചുള്ള അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
 

അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിള്‍ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകര്‍പ്പുമാണ് ട്രംപ് പങ്കുവച്ചത്.

ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവര്‍ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്റ് ട്രംപ് തിരുത്തി. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിള്‍ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകര്‍പ്പുമാണ് ട്രംപ് പങ്കുവച്ചത്.
ഗര്‍ഭത്തിന്റെ 9ാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവര്‍ വരും, എന്നിട്ട് ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും നരക കുഴികളില്‍ നിന്നോ മുഴുവന്‍ കുടുംബത്തേയും ഇങ്ങോട്ട് കൊണ്ടുവരും. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ യുഎസിനെ കുപ്പതൊട്ടിയിലാക്കുകയാണ്. ഇങ്ങനെ പോയാല്‍ യുഎസ് ഇന്ത്യയുടെയും ചൈനയുടേയും കോളനിയായി മാറും. തൊഴില്‍ സാധ്യതകളും ഇവര്‍ അട്ടിമറിക്കുകയാണ്, തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമര്‍ശങ്ങള്‍.
ഇന്ത്യയെ കുറിച്ചുള്ള അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഭവം വാര്‍ത്തയായതോടെ ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാള്‍ നയിക്കുന്ന മഹത്തായ രാജ്യമാണ് എന്ന് ട്രംപ് പറഞ്ഞതായി യുഎസ് എംബസി അറിയിച്ചു.