സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

അതിക്രമിച്ചു കയറി ശത്രുതാപരമായ നീക്കങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് വിശദീകരണം.

 

പ്രാദേശികമായി നിര്‍മ്മിച്ച മിസൈല്‍ ഉപയോഗിച്ചാണ് സൗദി വിമാനം വീഴ്ത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യാഹ്യാ സാരീ പ്രസ്താവനയില്‍ അവകാശപ്പെട്ടു.

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങള്‍ യെമനിലെ ഹൂതി വിമതര്‍ പുറത്തുവിട്ടു. യെമനിലെ മാരിബ് പ്രവിശ്യയില്‍ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകര്‍ത്തതെന്നാണ് ഹൂതികളുടെ അവകാശവാദം. ഹൂതികള്‍ പുറത്തുവിട്ട നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിമാനം ലക്ഷ്യമിടുന്ന ദൃശ്യങ്ങളും പിന്നീട് വിമാനം തകര്‍ന്ന് കത്തിയമര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം ആയുധങ്ങളേന്തിയ ഹൂതി ഫൈറ്റര്‍മാര്‍ നില്‍ക്കുന്നതും കാണാം.

പ്രാദേശികമായി നിര്‍മ്മിച്ച മിസൈല്‍ ഉപയോഗിച്ചാണ് സൗദി വിമാനം വീഴ്ത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യാഹ്യാ സാരീ പ്രസ്താവനയില്‍ അവകാശപ്പെട്ടു. തങ്ങളുടെ വ്യോമപരിധിയില്‍ അതിക്രമിച്ചു കയറി ശത്രുതാപരമായ നീക്കങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
അതേസമയം ഹൂതികളുടെ അവകാശവാദം ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തോട് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.