ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹുർമുസ് പൂർണമായി അടച്ചിടും ; ഇറാൻ
തെഹ്റാൻ: തങ്ങളുടെ വൈദ്യുത നിലയങ്ങൾക്കുനേരെ ആക്രമണമുണ്ടായാൽ തന്ത്രപ്രധാനായ ഹുർമുസ് കടലിടുക്ക് അനിശ്ചിത കാലത്തേക്ക് പൂർണമായി അടച്ചിടുമെന്ന് ഇറാൻ സൈന്യം. ഊർജ പ്ലാൻറുകൾക്കെതിരെ ആക്രമണമുണ്ടായാൽ തകർക്കപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്ന പ്ലാൻറുകൾ പുനർ നിർമിക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് തുറന്നുകൊടക്കില്ലെന്നും സൈന്യം അറിയിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ വീടുകൾ ഇരുട്ടിലായാൽ, ഇസ്രായേലിലെ എല്ലാ ഊർജ്ജ, ആശയ വിനിമയ അടിസ്ഥാന സൗകര്യങ്ങളെയും മേഖലയിലെ യു.എസിൻറെ സഹായികളുടെ അടസ്ഥാന സൗകര്യങ്ങൾക്കുനേരെയും ആക്രമണം ഉണ്ടാവുമെന്നും സൈന്യം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഹുർമുസ് കടലിടുക്കു തുറന്നില്ലെങ്കിൽ ഇറാൻ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പടുത്തിയിരുന്നു. 48 മണിക്കൂറിനകം ഹുർമുസ് തുറന്നില്ലെങ്കിൽ ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പെടുത്തിയത്. എണ്ണ വില കുതിക്കുന്നതിനാൽ ഹുർമുസിലൂടെയുള്ള എണ്ണ കയറ്റുമതി സാധാരണ നിലയിലാക്കാൻ രാജ്യത്തിനകത്ത് നിന്ന് സമ്മർദ്ദം ഏറുന്നതിനിടെയാണ് ട്രംപ് അന്ത്യശാസനവുമായി രംഗത്തെത്തിയത്.
യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിലെ തന്ത്രപ്രധാന ആണവ കേന്ദ്രം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലെ ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചത്. 200 ഓളം പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആക്രമണങ്ങളിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ തകരുകുയം നിലത്ത് ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തതായി വാർത്താ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഡിമോണയിലും ആറാദിലും വിക്ഷേപിച്ച ഇന്റർസെപ്റ്ററുകൾ ഭീഷണികളെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്നും അതിന്റെ ഫലമായി ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് രണ്ട് തവണ താഴേക്ക് പതിച്ചതായും അഗ്നിശമന സേനാംഗങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഇന്ത്യൻ മഹാ സമുദ്രത്തിലെ യു.എസ്- യു.കെ സംയുക്ത സൈനിക താവളത്തിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.