ഹോങ്കോങ് അപകടം ; ഇതുവരെ മരിച്ചത് 94 പേര്‍, പരിക്കേറ്റത് 100ലേറെ പേര്‍ക്ക്, 200 ഓളം പേരെ കാണാനില്ല

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് കരുതപ്പെടുന്നു

 

എട്ട് ബ്ലോക്കുകളിലായി 32 നിലകള്‍ വീതമുള്ള കെട്ടിടങ്ങളില്‍ ഏഴ് ബ്ലോക്കുകളിലാണ് തീപിടിച്ചത്.

ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണ സംഖ്യ 94 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇപ്പോഴും വാങ് ഫുക് കോര്‍ട് കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


അതിനിടെ ഒരു കെട്ടിടത്തിന്റെ 16ാം നിലയില്‍ നിന്ന് ഒരാളെ ജീവനോടെ പരിക്കേല്‍ക്കാതെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നവീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് പേരെ ഗുരുതരമായ അശ്രദ്ധ ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗം തീപിടിക്കുന്ന പോളിസ്‌റ്റൈറൈന്‍ ബോര്‍ഡുകളും ജനലുകളില്‍ സ്ഥാപിച്ചിരുന്ന വലകളും മറ്റുമാണ് തീ ആളിപ്പടരാന്‍ കാരണമായതെന്ന് സംശയിക്കുന്നു.

എട്ട് ബ്ലോക്കുകളിലായി 32 നിലകള്‍ വീതമുള്ള കെട്ടിടങ്ങളില്‍ ഏഴ് ബ്ലോക്കുകളിലാണ് തീപിടിച്ചത്. ഒരു ടവറില്‍ നിന്ന് തീ അതിവേഗം മറ്റ് ടവറുകളിലേക്ക് പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 128 ഫയര്‍ ട്രക്കുകളുടെയും 57 ആംബുലന്‍സുകളുടെയും സഹായത്തോടെ 800-ലധികം അഗ്‌നിശമന സേനാംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ദുരന്തമുഖത്ത് നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് കരുതപ്പെടുന്നു