ജർമനിയിലെ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ ആക്രമണത്തിൽ 18 പേർക്ക് പരിക്ക്

 

ഹംബർഗ് (ജർമനി): ജർമനിയിലെ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ ആക്രമണം. കത്തി ഉപയോഗിച്ച് യുവതി നടത്തിയ ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഹാംബർഗ് റെയിൽവേ സ്റ്റേഷനിൽ നടന്ന കത്തി ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റതായി ജർമ്മനിയിലെ ‘ബിൽഡ്’ പത്രം റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇരകളിൽ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇതുവരെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ 39 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായും അവർ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.സ്റ്റേഷനിലെ 13 നും 14 നും ഇടയിലുള്ള ട്രാക്കുകൾക്കിടയിലുള്ള പ്ലാറ്റ്‌ഫോമിലുള്ള യാത്രക്കാരെയാണ് അക്രമി ലക്ഷ്യമിട്ടത്.

ഹാംബർഗ് സ്റ്റേഷനിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്കു നേരെ വൈകുന്നേരം ആറുമണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെത്തുടർന്ന് സ്റ്റേഷനിലെ നാല് ട്രാക്കുകൾ അടച്ചു. തുടർന്ന് ചില ട്രെയിനുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു.