ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കണം ; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി

എന്നാല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടന്‍ വിടാനാകില്ലെന്നാണ് വിവരം.

 

ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീല്‍ മാര്‍ച്ച് 25ന് ലണ്ടന്‍ ഹൈക്കോടതി തള്ളിയിരുന്നു.

ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയ്ക്ക് അപേക്ഷ നല്‍കി. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള അവസാനവട്ട നടപടികള്‍ക്കായി സിബിഐ സംഘം ലണ്ടനിലെത്തിയതിന് പിന്നാലെയാണ് നീക്കം. ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീല്‍ മാര്‍ച്ച് 25ന് ലണ്ടന്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ നടപടികള്‍ വേഗത്തിലാക്കിയത്.


എന്നാല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടന്‍ വിടാനാകില്ലെന്നാണ് വിവരം. യൂറോപ്യന്‍ മനുഷ്യവകാശ കോടതി സാധാരണ 48 മണിക്കൂറിനുള്ളില്‍ വിധി പറയുമെന്നും എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞാല്‍ വിധി വരുന്നതു നീളാന്‍ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു.