ഇറാനിൽ ഇന്ത്യക്കാരുണ്ടെന്ന് പാർലമെൻറിൽ വിദേശ കാര്യമന്ത്രാലയം
ന്യൂ ഡൽഹി: ഇറാനിൽ വിദ്യാർഥികൾ, വ്യവസായികൾ, ഫാക്ടറി തൊഴിലാളികൾ, തീർഥാടകർ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ ഉൾപ്പെടെ 9000ത്തോളം ഇന്ത്യക്കാരുണ്ടെന്ന് പാർലമെൻറിൽ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇന്ത്യൻ പൗരർ അതീവ ജാഗ്രത പാലിക്കണമെന്നും സാഹചര്യ അവബോധം നിലനിർത്തണമെന്നും പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ടെന്ന് രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു.
ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ ലഭ്യമായ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മന്ത്രാലയവും ഇന്ത്യൻ എംബസിയും അഞ്ച് തവണ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര അതിർത്തി കടക്കുന്നതിനുള്ള സൗകര്യവും എംബസി ഒരുക്കുന്നുണ്ട്. രാജ്യത്ത് ദുരിതത്തിലായതോ കുടുങ്ങിക്കിടക്കുന്നതോ ആയ ഇന്ത്യക്കാർക്ക് ഉചിതമായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും സഹമന്ത്രി കൂട്ടിച്ചേർത്തു.
“ഇറാനിലെയും പശ്ചിമേഷ്യയിലെയും നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഇറാനിലെ ഇന്ത്യൻ പൗരരെ സഹായിക്കുന്നതിനായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്‌ലൈനുകളും ഇമെയിലുകളും പ്രവർത്തിപ്പിക്കുന്നുണ്ട്” - മാർഗരിറ്റ പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനുനേരെ തുടങ്ങിയ ആക്രമണം കഴിഞ്ഞദിവസങ്ങളിൽ, ഗൾഫ് കടലിലേക്കുകൂടി വ്യാപിച്ചതോടെ യുദ്ധം കൂടുതൽ ശക്തമായി. ഇറാഖിലെ ബസ്രക്കുസമീപം അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ നടന്ന ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ബാക്കി ജീവനക്കാരായ 15 പേരും സുരക്ഷിതരാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ബഗ്ദാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.