'ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ പൂര്‍ണ്ണമായ കീഴടങ്ങല്‍', ഇറാന്‍ നേതൃത്വത്തിന് മുന്നില്‍ നിലപാട് വ്യക്തമാക്കി ട്രംപ്

അമേരിക്കയുമായി ചര്‍ച്ചകള്‍ക്കായി ഇറാന്‍ അപേക്ഷിച്ചിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു

 

അമേരിക്കയുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ പൂര്‍ണ്ണമായ കീഴടങ്ങല്‍. ഇറാന്‍ നേതൃത്വത്തിന് മുന്നില്‍ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ അന്ത്യശാസനം. അമേരിക്കയുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയുമായി ചര്‍ച്ചകള്‍ക്കായി ഇറാന്‍ അപേക്ഷിച്ചിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു


അമേരിക്കയുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന്‍ തന്നെ സമീപിച്ചെന്നും ചര്‍ച്ചകള്‍ ആരംഭിക്കുകയും തുടര്‍കൂടിക്കാഴ്ചകള്‍ നിശ്ചയിക്കുകയും ചെയ്ത ശേഷമാണ് പൊതുവേദിയില്‍ അമേരിക്കയുമായി ചര്‍ച്ചകളില്ലെന്നും ഒമാനുമായാണ് സംസാരിക്കുന്നതെന്നുമുള്ള അവകാശവാദം ഉയര്‍ത്തുന്നതെന്ന് ട്രംപ് വിമര്‍ശിച്ചു. ഇറാന്‍ ഇരട്ടത്താപ്പ് കാണിക്കുന്നവരാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ക്ക് ആധിപത്യമുണ്ടെന്ന ഇറാന്റെ അവകാശവാദവും ട്രംപ് തള്ളി. അമേരിക്കന്‍ നാവികസേനയുടെ ശക്തമായ സാന്നിധ്യവും സുരക്ഷാ വിന്യാസവും കാരണം ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം നിലവില്‍ അമേരിക്കയുടെ കൈകളിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.