ദക്ഷിണ ചൈനയിൽ 5.2 തീവ്രതയിൽ ഭൂചലനം ; രണ്ടു മരണം, ഏഴായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

 ദക്ഷിണ ചൈനയിലെ ഗുവാങ്ഷി ഷുവാങ് സ്വയംഭരണ മേഖലയിലുള്ള ലിയുഷൗ നഗരത്തിൽ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ദുരന്തത്തിൽ രണ്ടുപേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു.
 

ബെയ്ജിങ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഷി ഷുവാങ് സ്വയംഭരണ മേഖലയിലുള്ള ലിയുഷൗ നഗരത്തിൽ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ദുരന്തത്തിൽ രണ്ടുപേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു.

ലിയുഷൗ നഗരമധ്യത്തിൽ നിന്നും 16 കിലോമീറ്റർ അകലെയുള്ള തയാങ്‌സുൻ നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂഗർഭത്തിൽ 8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഗുവാങ്ഷി ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ലിയുഷൗവിന് പുറമെ സമീപ നഗരങ്ങളായ ഗുയിഗാങ്, വുഷൗ, ഹെച്ചി, നാന്നിങ് എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂചലനത്തെ തുടർന്ന് ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നും ഏഴായിരത്തിലധികം (7,000) താമസക്കാരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെയുള്ള കണക്കുകൾ പ്രകാരം 13 കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം. ശക്തമായ പ്രകമ്പനവും കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ടെങ്കിലും നഗരത്തിലെ വാർത്താവിനിമയം, വൈദ്യുതി, കുടിവെള്ളം, ഗ്യാസ് നെറ്റ്‌വർക്കുകൾ, റോഡ് ഗതാഗതം എന്നിവ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.