ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം :  20 മരണം

 

ജക്കാർത്ത: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. പ്രധാന ദ്വീപുകളിലൊന്നായ ജാവയിലാണ് വന്‍ ഭൂചലനം നടന്നത്. സംഭവത്തില്‍ 20 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ ജാവയിലെ ജിയാൻജൂറാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ, ഭൗമശാസ്ത്ര ഏജൻസി(ബി.എം.കെ.ജി) അറിയിച്ചു. 10 കി.മീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായത്. അതേസമയം, സുനാമി സാധ്യതയില്ലെന്ന് ബി.എം.കെ.ജി അറിയിച്ചു.

ജിയാൻജൂറിൽ ഭൂചലനം വൻനാശം വിതച്ചിട്ടുണ്ട്. ഇവിടെ മാത്രം ഇതിനകം 20 പേർ മരിച്ചു. ഇതിനു പുറമെ 300ലേറെ പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജിയാൻജൂർ അഡ്മിനിസ്‌ട്രേഷൻ തലവൻ ഹെർമൻ സുഹെർമാൻ അറിയിച്ചു.