ജയിലിലെ കൂട്ടുകാര്‍ക്ക് ലഹരി എറിഞ്ഞുകൊടുത്തു ; യുവാവിന് തടവു ശിക്ഷ

12000 യൂറോ (13 ലക്ഷം രൂപയിലധികം) വിലമതിക്കുന്ന ലഹരിയാണ്

 

ജോഷ്വ സ്മിത്ത് എന്ന 30 കാരനാണ് തന്റെ അതിസാഹസികത കൊണ്ട് പിടിയിലായത്

ജയിലിലെ സുഹൃത്തുക്കള്‍ക്കായി ലഹരി എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ച് ജയിലിലായ ഒരു യുവാവിന്റെ വാര്‍ത്തയാണ് യുകെയില്‍ നിന്ന് പുറത്തുവരുന്നത്. ജൂലൈ 11 ന് നടന്ന സംഭവമാണെങ്കിലും ഇപ്പോഴാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവരുന്നത്.


ജോഷ്വ സ്മിത്ത് എന്ന 30 കാരനാണ് തന്റെ അതിസാഹസികത കൊണ്ട് പിടിയിലായത്. 12000 യൂറോ (13 ലക്ഷം രൂപയിലധികം) വിലമതിക്കുന്ന ലഹരിയാണ് .ജോഷ്വ ജയിലിന് സമീപമുള്ള റോഡിലൂടെ നടന്നു വരുന്നത് ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് തന്റെ പോക്കറ്റില്‍ സൂക്ഷിച്ച കവര്‍ ഇയാള്‍ ജയിലിലെ മതിലിന് മുകളിലൂടെ വലിച്ചെറിയാന്‍ ശ്രമിക്കുകയാണ്. മൂന്നു തവണ ഏറിന്റെ ലക്ഷ്യം പിഴച്ച് മതിലില്‍ തട്ടി കവര്‍ നിലത്തുവീണു. എന്നാല്‍ നാലാംതവണ എറിഞ്ഞ് കവര്‍ മതിലിന് അപ്പുറത്തുവീണു. തുടര്‍ന്ന് നടന്നുപോകുന്ന ഇയാളുടെ ദൃശ്യങ്ങളും കാണാം.
ജോഷ്വാ എറിഞ്ഞ പാക്കറ്റ് ചെന്നുവീണത് ജയില്‍ സുരക്ഷാ സേനാ ജീവനക്കാരുടെ മുന്നിലായിരുന്നു. ഉടന്‍ കവര്‍ പരിശോധിച്ചു. കവറില്‍ ഒരു ഫോണും ഒളിപ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജോഷ്വയെ അറസ്റ്റ് ചെയ്തു. കേസിന്റെ വാദത്തിന് പിന്നാലെ ജോഷ്വയ്ക്ക് മൂന്നു വര്‍ഷവും എട്ടു മാസവും തടവുശിക്ഷ വിധിച്ചു.വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇനി ജയിലിനുള്ളില്‍ സുഹൃത്തിനൊപ്പം അടിച്ചുപൊളിക്കാലോ എന്നിങ്ങനെ രസകരമായ കമന്റുകളും പുറത്തുവരുന്നുണ്ട്.