ട്രംപിനെ വിമർശിച്ച് കോറി ബുക്കർ നടത്തിയത് യു.എസ് സെനറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസംഗം

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് അംഗവുമായ കോറി ബുക്കർ നടത്തിയത് റെക്കോഡ് പ്രസംഗം. യു.എസ് സെനറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസംഗമാണ് ബുക്കർ നടത്തിയത്. 24 മണിക്കൂറും 20 മിനിറ്റ് നീണ്ടുനിൽക്കുന്നതുമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ട്രംപിന്റെ നയങ്ങളെ വിമർശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
1957ൽ സിവിൽ റൈറ്റ്സിനെതിരെ റിപബ്ലക്കിൻ സെനറ്റർ സ്റ്റോം തുർമോണ്ടിന്റെ റെക്കോഡാണ് ബൂക്കർ മറികടന്നത്. ന്യൂ ജേഴ്സിയിൽ നിന്നുള്ള 55കാരനായ സെനറ്ററാണ് ബൂക്കർ. നിശ്ചിത സമയങ്ങളിൽ ബൂക്കർക്ക് സഹായവുമായി ഡെമോക്രാറ്റിക് അംഗങ്ങളും രംഗത്തെത്തി. സെനറ്റിൽ ചോദ്യങ്ങളുമായി ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു.
ട്രംപ് ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ബൂക്കർ യു.എസ് പ്രസിഡന്റ് ജനാധിപത്യത്തിന് ഭീഷണിയാണെന്നും പറഞ്ഞു. ഫണ്ട് വെട്ടിക്കുറക്കൽ, ജീവനക്കാരെ പിരിച്ചുവിടൽ, ആരോഗ്യപദ്ധതികളെ അട്ടിമറിക്കൽ എന്നിവയിലെ ട്രംപിന്റെ നയങ്ങൾക്കാണ് വിമർശനം.
നമ്മുടെ രാജ്യത്ത് ഇത് സാധാരണ സമയമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് അവയെ അങ്ങനെ പരിഗണിക്കരുത്. അമേരിക്കൻ ജനതക്കും അമേരിക്കൻ ജനാധിപത്യത്തിനും നേരെയുള്ള ഭീഷണികൾ ഗുരുതരവും അടിയന്തിരവുമാണ്, അവയ്‌ക്കെതിരെ പോരാടാൻ നാമെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും യു.എസ് സെനറ്റിൽ അദ്ദേഹം പറഞ്ഞു.
71 ദിവസത്തിനുള്ളിൽ യു.എസ് പ്രസിഡന്റ് അമേരിക്കക്കാരുടെ സുരക്ഷയിൽ സാമ്പത്തിക സ്ഥിരതയിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും യു.എസ് സെനറ്റർ പറഞ്ഞു.