ഇറാന്റെ ആക്രമണം..!  ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പടരുന്നു

ദുബൈ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു.

 

ദുബൈ: ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക തുടരുന്നു.  ദുബൈ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. ദുബൈയുടെ ആകാശത്ത് കറുത്ത പുക നിറയുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.ദുബൈയുടെ പ്രധാന തീരദേശ-നഗര മേഖലകള്‍ക്ക് സമീപമാണ് പുകപടലങ്ങള്‍ നിറഞ്ഞിരിക്കുന്നത്. ദുബൈ ജീവിതത്തില്‍ ആശങ്ക പടര്‍ത്തുന്നതാണ് സ്‌ഫോടനങ്ങളും പുകപടലങ്ങളും, നരത്തിന്റെ സുരക്ഷ ബോധത്തിന് തിരിച്ചടിയാണിതെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി, മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങള്‍ പലവിധ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും യുഎഇ പൊതുവില്‍ ശാന്തമായിരുന്നു.

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ നൂറില്‍ അധികം പേരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ബംഗ്ലാദേശ്, നേപ്പാള്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. യുഎഇക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകള്‍ ആണ് ഇറാന്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 152 എണ്ണം നശിപ്പിച്ചു, രണ്ട് ക്രൂയിസ് മിസൈലുകളും നിര്‍വീര്യമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ 541 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കിയെത്തിയെന്നും അതില്‍ 506 എണ്ണം തടഞ്ഞു നശിപ്പിച്ചതായും അധികൃതര്‍ ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.