20 ജപ്പാൻ കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽപ്പെടുത്തി ചൈന 

തായ്‌വാനെക്കുറിച്ചുള്ള ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ അഭിപ്രായങ്ങളെച്ചൊല്ലി സംഘർഷം തുടരുന്നതിനിടെ, 20 ജപ്പാൻ കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽപെടുത്തി ചൈന.
 

 ബെയ്ജിങ്: തായ്‌വാനെക്കുറിച്ചുള്ള ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ അഭിപ്രായങ്ങളെച്ചൊല്ലി സംഘർഷം തുടരുന്നതിനിടെ, 20 ജപ്പാൻ കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽപെടുത്തി ചൈന. 20 കമ്പനികളെ നിരീക്ഷണ പട്ടികയിലും ഉൾപ്പെടുത്തി. ജനങ്ങൾക്കും സൈന്യത്തിനും ഉപയോഗിക്കാവുന്ന ‘ദ്വി ഉപയോഗ’ വസ്തുക്കൾ 20 ജാപ്പനീസ് കമ്പനികൾക്ക് വിൽക്കുന്നതിൽനിന്ന് കയറ്റുമതിക്കാരെ വിലക്കുമെന്ന് ചൈന വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ ഒന്നിലധികം അനുബന്ധ സ്ഥാപനങ്ങളും കവാസാക്കി ഹെവി ഇൻഡസ്ട്രീസ്, ഫുജിറ്റ്സു എന്നിവയും ലക്ഷ്യമിടുന്ന കമ്പനികളിൽ ഉൾപ്പെടുന്നു. കപ്പൽ നിർമാണത്തിലും വിമാന എൻജിനുകളുടെയും സമുദ്ര യന്ത്രങ്ങളുടെയും നിർമാണത്തിലും പ്രമുഖരാണ് ഈ കമ്പനികൾ. ജപ്പാൻ കമ്പനികൾ ഇവ്വിധം ‘ദ്വി ഉപയോഗം’ ചെയ്യുന്നില്ലെന്ന് ചൈനീസ് കയറ്റുമതിക്കാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. സുബാരു കോർപറേഷൻ, മിത്സുബിഷി മെറ്റീരിയൽസ് കോർപറേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടോക്യോ തുടങ്ങിയവയാണ് നിരീക്ഷണ പട്ടികയിലുള്ള കമ്പനികൾ.

നടപടികൾ നിയമാനുസൃതവും ന്യായയുക്തവുമാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാധാരണ സാമ്പത്തിക, വ്യാപാര വിനിമയങ്ങളെ നിയന്ത്രണം ബാധിക്കില്ലെന്നും സത്യസന്ധരും നിയമം അനുസരിക്കുന്നവരുമായ ജാപ്പനീസ് സ്ഥാപനങ്ങളെ ബാധിക്കില്ലെന്നും ചൈന അറിയിച്ചു. തായ്‌വാൻ ചൈന ആക്രമിച്ചാൽ തന്റെ രാജ്യത്തിന് സൈനികമായി ഇടപെടാൻ കഴിയുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി കഴിഞ്ഞ നവംബറിൽ അഭിപ്രായപ്പെട്ടിരുന്നു.