ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ശൈശവ വിവാഹം കുത്തനെ ഉയരുന്നു

പട്ടിണി, അഭയാര്‍ത്ഥി ക്യാമ്പുകളിലെ സുരക്ഷിതത്വമില്ലായ്മ, മാതാപിതാക്കളുടെ മരണം എന്നിവയാണ് പ്രധാന കാരണങ്ങള്‍

 

ഗാസയിലെ സുപ്രീം ശരിയത്ത് കോടതിയുടെ കണക്കുകള്‍ പ്രകാരം, 2024-ലും 2025-ലുമായി നടന്ന വിവാഹങ്ങളില്‍ 20.6 ശതമാനവും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടേതാണ്.

ഗാസയില്‍ പെണ്‍കുട്ടികളുടെ ബാലവിവാഹം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങള്‍, ദാരിദ്ര്യത്തില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷനേടാനായി തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചു അയക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ഗാസയിലെ സുപ്രീം ശരിയത്ത് കോടതിയുടെ കണക്കുകള്‍ പ്രകാരം, 2024-ലും 2025-ലുമായി നടന്ന വിവാഹങ്ങളില്‍ 20.6 ശതമാനവും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടേതാണ്. ഇതില്‍ 15 വയസ്സിന് താഴെയുള്ള 627 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. യുദ്ധത്തിന് മുമ്പ് ഗസ്സയില്‍ ബാലവിവാഹ നിരക്ക് കുറഞ്ഞിരുന്നു.

പട്ടിണി, അഭയാര്‍ത്ഥി ക്യാമ്പുകളിലെ സുരക്ഷിതത്വമില്ലായ്മ, മാതാപിതാക്കളുടെ മരണം എന്നിവയാണ് പ്രധാന കാരണങ്ങള്‍. വിവാഹിതരാകുന്നതോടെ പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താക്കന്മാരുടെ കുടുംബത്തോടൊപ്പം പ്രത്യേക സഹായ റേഷന്‍ ലഭിക്കുമെന്നത് പല കുടുംബങ്ങളെയും ഇതിന് പ്രേരിപ്പിക്കുന്നു. വിവാഹിതരായ പല പെണ്‍കുട്ടികളും ഭര്‍ത്താക്കന്മാരില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും അതിക്രൂരമായ ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് പലരുടേയും ബാല്യം കടന്നുപോകുന്നത്.