ഉച്ചഭക്ഷണ സമയവും ഉറക്കസമയവും പോലും സുരക്ഷിതമല്ല;   ഫ്രാൻസിലെ സ്‌കൂളുകളിൽ ബാലപീഡന വിവാദം: പ്രതിഷേധം ശക്തം

ഫ്രാൻസിലെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കെതിരെ നടന്ന അതിദാരുണമായ അതിക്രമങ്ങളെയും ലൈംഗിക പീഡനങ്ങളെയും സംബന്ധിച്ച് അന്വേഷണവുമായി സർക്കാർ. സ്‌കൂളുകളിലും ഡേകെയർ സെന്ററുകളിലും കൊച്ചു കുട്ടികളെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ജീവനക്കാർ ഉൾപ്പെട്ട അക്രമം, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ പരാതികളിൽ അധികൃതർ അന്വേഷണം സ്ഥിരീകരിച്ചതോടെ ഫ്രാൻസ് വലിയൊരു പ്രതിസന്ധിയെയാണ് നിലവിൽ അഭിമുഖീകരിക്കുന്നത്.
 

പാരിസ്: ഫ്രാൻസിലെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കെതിരെ നടന്ന അതിദാരുണമായ അതിക്രമങ്ങളെയും ലൈംഗിക പീഡനങ്ങളെയും സംബന്ധിച്ച് അന്വേഷണവുമായി സർക്കാർ. സ്‌കൂളുകളിലും ഡേകെയർ സെന്ററുകളിലും കൊച്ചു കുട്ടികളെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ജീവനക്കാർ ഉൾപ്പെട്ട അക്രമം, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ പരാതികളിൽ അധികൃതർ അന്വേഷണം സ്ഥിരീകരിച്ചതോടെ ഫ്രാൻസ് വലിയൊരു പ്രതിസന്ധിയെയാണ് നിലവിൽ അഭിമുഖീകരിക്കുന്നത്.

അധികൃതരുടെ വീഴ്ചകളിൽ രക്ഷിതാക്കൾ കടുത്ത രോഷത്തിലാണ്, കൂടാതെ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു. നിലവിൽ സ്‌കൂൾ ജീവനക്കാരെ കൂട്ടത്തോടെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ കുറ്റാരോപിതനായ ഒരാളുടെ വിചാരണ കോടതിയിൽ ആരംഭിക്കുകയും ചെയ്തു. ഫ്രാൻസിലെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ ഈ വലിയ ലൈംഗിക വിവാദം അവിടുത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.

പാരീസിലുടനീളമുള്ള 84 പ്രീസ്‌കൂളുകൾ, ഏകദേശം 20 പ്രൈമറി സ്‌കൂളുകൾ, 10 ഡേകെയർ സെന്ററുകൾ എന്നിവിടങ്ങളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. '84 പ്രീസ്‌കൂളുകളിലും ഇരുപതോളം പ്രൈമറി സ്‌കൂളുകളിലും 10 ഡേകെയർ സെന്ററുകളിലും ഞങ്ങൾ അന്വേഷണം നടത്തിവരികയാണ്.' പാരീസ് പ്രോസിക്യൂട്ടർ ലോർ ബെക്യൂവ പറഞ്ഞു. ഇതിൽ പല കേസുകളിലും പ്രീസ്‌കൂൾ കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളുണ്ട്.

ഉച്ചഭക്ഷണ സമയം, ഇടവേളകൾ, ഉറക്കസമയം, സ്‌കൂളിന് ശേഷമുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ മോണിറ്റർമാർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. അധ്യാപകരിൽ നിന്ന് വ്യത്യസ്തമായി, ഇവരെ നിയമിക്കുന്നത് ദേശീയ വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ല, മറിച്ച് പ്രാദേശിക അധികാരികളാണ്.

ഈ ജീവനക്കാർ കുട്ടികളോട് ആക്രോശിക്കുകയും അവരുടെ മുടിക്ക് പിടിച്ചു വലിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചില സന്ദർഭങ്ങളിൽ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായാണ് മാതാപിതാക്കളുടെ പരാതി. തങ്ങളുടെ പരാതികൾ അധികൃതർ ഗൗരവമായി എടുക്കാൻ മാസങ്ങളോളം പോരാടേണ്ടി വന്നതായി ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ വ്യക്തമാക്കി.

ഈ വിവാദവുമായി ബന്ധപ്പെട്ട ആദ്യത്തെ വിചാരണ പാരീസിൽ ആരംഭിച്ചതോടെ പൊതുജനരോഷം ശക്തമായിരിക്കുകയാണ്. ഡേവിഡ് ജി. എന്ന് തിരിച്ചറിഞ്ഞ 36 വയസ്സുള്ള സ്‌കൂൾ അസിസ്റ്റന്റ്, മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രീസ്‌കൂൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതായും രണ്ട് വനിതാ സഹപ്രവർത്തകരെ ശല്യം ചെയ്തതായും ആരോപണമുണ്ട്. 2024 സെപ്റ്റംബർ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങൾ നടന്നത്.

അതേസമയം, പ്രതി തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളെ മടിയിൽ ഇരുത്തുന്നത് ഉൾപ്പെടെയുള്ള സ്‌കൂൾ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. കുട്ടികൾ സ്വന്തം വാക്കുകളിൽ വിവരിച്ച കാര്യങ്ങൾ പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 10 വർഷം വരെ തടവും 1,50,000 യൂറോ പിഴയും ലഭിച്ചേക്കും.

കോടതിമുറിക്ക് പുറത്ത്, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളും രക്ഷിതാക്കളും പ്രതിഷേധം നടത്തുന്നുണ്ട്. പീഡനവിവരം പുറത്തുവരുന്നതിന് വളരെ മുമ്പ് തന്നെ തങ്ങളുടെ കുട്ടികൾ കടുത്ത മാനസിക വിഷമത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. അക്രമത്തിന് നേരത്തെ പരാതികൾ നേരിട്ടിട്ടുള്ള ഒരു ജീവനക്കാരനിൽ നിന്നും പീഡനമേറ്റതിനെത്തുടർന്ന് മൂന്ന് വയസ്സുകാരനായ ഒരു ബാലൻ, സ്‌കൂളിൽ പോകാൻ ഭയപ്പെട്ടിരുന്നതായി പാരീസിലെ രണ്ട് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ലൂയിസ് കെയ്‌ലിയസ് പറയുന്നു.

ഈ വിവാദം അധികൃതർക്കുമേൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. പാരീസ് മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് ഡസൻ കണക്കിന് സ്‌കൂൾ സഹായികളെ ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2026-ലെ ആദ്യ മൂന്ന് മാസങ്ങളിൽ പാരീസ് 78 സഹായികളെ സസ്‌പെൻഡ് ചെയ്തു, ഇതിൽ 31 പേർ ലൈംഗിക പീഡനത്തിന് സംശയിക്കപ്പെടുന്നവരാണ്.

അധ്യാപകരല്ലാത്ത സ്‌കൂൾ ജീവനക്കാർക്കെതിരായ ആരോപണങ്ങളിൽ വരും മാസങ്ങളിൽ കൂടുതൽ വിചാരണകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിലെ സ്വതന്ത്ര കമ്മീഷനായ സി.ഐ.ഐ.വി.ഐ.എസ്.ഇ. (CIIVISE) കണക്കാക്കുന്നത് പ്രകാരം, രാജ്യത്ത് ഓരോ വർഷവും ഏകദേശം 1,60,000 കുട്ടികൾ ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയാകുന്നുണ്ട്.