അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേര്‍ക്ക് പരിക്ക്

നിരവധി ആളുകളേയാണ് വെടിവയ്പില്‍ സംശയിക്കുന്നത്.

 

സര്‍വകലാശാലയിലെ ഡോര്‍മിറ്ററികള്‍ക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസില്‍ വെടിവയ്പ്. വിര്‍ജീനിയ സര്‍വകലാശാലയില്‍ നടന്ന വെടിവയ്പില്‍ അഞ്ചോളം പേര്‍ക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. നിരവധി ആളുകളേയാണ് വെടിവയ്പില്‍ സംശയിക്കുന്നത്. സര്‍വകലാശാലയിലെ ഡോര്‍മിറ്ററികള്‍ക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 

തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ നിരവധി വിദ്യാര്‍ത്ഥികളാണ് സംഭവ സമയത്ത് ഡോര്‍മിറ്ററിയിലും ക്യാംപസിലുമുണ്ടായിരുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികളാണ്. 1882-ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാലയില്‍ 5000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ മുന്‍കരുതല്‍ നടപടിയായി ക്യാമ്പസ് പൂര്‍ണ്ണമായും ലോക്ക്ഡൗണിലാക്കുകയും വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ച് പേരെയും അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ അക്കാദമിക് വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസസൗകര്യങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്.