'എനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ആയിരുന്നു, ഇപ്പോള്‍ ആരോഗ്യവാന്‍': ബെഞ്ചമിന്‍ നെതന്യാഹു

പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചുമാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി.

 

അഭ്യൂഹങ്ങളില്‍ ഇതാദ്യമായാണ് ഔദ്യോഗികതലത്തില്‍ വീശദീകരണം വരുന്നത്.

ഇറാനുമായുള്ള യുദ്ധത്തിനിടെ താനുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധത്തിനിടെ നെതന്യാഹു മരിച്ചു എന്നുവരെ ഘട്ടത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിന്റെ പ്രതികരണം. തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സറായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നുമാണ് നെതന്യാഹു പറഞ്ഞത്. നിലവില്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അദേഹം വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ഇതാദ്യമായാണ് ഔദ്യോഗികതലത്തില്‍ വീശദീകരണം വരുന്നത്.

തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചിരുന്നുവെന്നും എന്നാല്‍ അത് പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചുമാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറില്‍ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെയാണ് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് തന്നെ ചികിത്സ പൂര്‍ത്തിയായി. എന്നാല്‍ യുദ്ധസമയത്ത് ശത്രുക്കള്‍ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുമെന്ന് ഭയന്നാണ് വിവരം രഹസ്യമാക്കിവെച്ചതെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. 'ദൈവത്തിന് നന്ദി, ഞാന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ശാരീരികമായി അതീവ ഊര്‍ജസ്വലനായ അവസ്ഥയിലാണ് ഞാനുള്ളത്. പ്രോസ്റ്റേറ്റിലെ പ്രശ്നം പൂര്‍ണമായും ഭേദമായി' എന്നാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ നെതന്യാഹു പറഞ്ഞത്.