അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യമായി പൊതുവേദിയില്‍

ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഷെയ്ഖ് ഹസീന ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

 

രാജ്യം വിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഓഗസ്റ്റ് 5-നാണ് ഷെയ്ഖ് ഹസീന ആദ്യമായി പൊതുവേദിയില്‍ സംസാരിക്കുന്നത്.

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓഗസ്റ്റ് 5-ന് ആദ്യമായി ഇന്ത്യയില്‍ പത്രസമ്മേളനം നടത്തും. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം വിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഓഗസ്റ്റ് 5-നാണ് ഷെയ്ഖ് ഹസീന ആദ്യമായി പൊതുവേദിയില്‍ സംസാരിക്കുന്നത്.

ന്യൂഡല്‍ഹിയിലെ ഫോറിന്‍ കറസ്‌പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയുടെ (എഫ്സിസി സൗത്ത് ഏഷ്യ) ആഭിമുഖ്യത്തില്‍ വെര്‍ച്വലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി മഥുര റോഡിലുള്ള സര്‍ മാര്‍ക്ക് ടുള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് ഓഗസ്റ്റ് 5-ന് വൈകുന്നേരം 6 മുതല്‍ 7:30 വരെയാണ് പരിപാടി നടക്കുക. ഹസീനയുടെ മകന്‍ സജീബ് വാസദ് ജോയിയും മുന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. ബംഗ്ലാദേശിലേക്കുള്ള മടക്ക പദ്ധതികളെക്കുറിച്ചും ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ഹസീന ഇവിടെ വ്യക്തമാക്കിയേക്കും.

ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഷെയ്ഖ് ഹസീന ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറോടെ മടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും, തിരിച്ചെത്തിയാല്‍ അറസ്റ്റോ മരണമോ നേരിടാന്‍ തയ്യാറാണെന്നും അവര്‍ നേരത്തെ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.