'ബംഗ്ലാദേശ് പൊലീസിന്റെ വാദം അടിസ്ഥാനരഹിതം'; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് ബിഎസ്എഫ്

ഹാദി കൊലക്കേസ് പ്രതികള്‍ അതിര്‍ത്തി കടന്നെത്തി എന്ന വാദം ശരിവെയ്ക്കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മേഘാലയ പൊലീസും പറഞ്ഞു

 

ഹാലുഘട്ട് അതിര്‍ത്തി കടന്ന് മേഘാലയയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ട് എന്നതിന് യാതൊരു തെളിവുമില്ലെന്ന് ബിഎസ്എഫ് മേധാവി പറഞ്ഞു

ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പൊലീസിന്റെ ആരോപണം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും. ബംഗ്ലാദേശിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി ഇന്‍സ്പെക്ടര്‍ ജനറല്‍ ഒ പി ഉപാധ്യായ പറഞ്ഞു.

ഹാലുഘട്ട് അതിര്‍ത്തി കടന്ന് മേഘാലയയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ട് എന്നതിന് യാതൊരു തെളിവുമില്ലെന്ന് ബിഎസ്എഫ് മേധാവി പറഞ്ഞു. അത്തരം ഒരു സംഭവം ബിഎസ്എഫ് കണ്ടെത്തിയിട്ടില്ല. 

 ഹാദി കൊലക്കേസ് പ്രതികള്‍ അതിര്‍ത്തി കടന്നെത്തി എന്ന വാദം ശരിവെയ്ക്കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മേഘാലയ പൊലീസും പറഞ്ഞു. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മേഘാലയ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാദേശിക പൊലീസ് യൂണിറ്റുകള്‍ അത്തരം നീക്കങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്ര ഏജന്‍സികളുമായി ഏകോപനം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹാദി കൊലക്കേസിനെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂസ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക മെട്രോപോളിറ്റന്‍ പൊലീസ് പറഞ്ഞത്. മേഘാലയിലെ ഹാലുഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ കടന്നതെന്നും പൊലീസ് പറഞ്ഞിരുന്നു