പൊതു സ്ഥലത്ത് മൂത്രമൊഴിക്കാന്‍ ശ്രമം ; ഇന്ത്യക്കാരനെന്ന് ആരോപണം ; സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം

ട്രെന്റ് കാര്‍ട്ടര്‍ എന്ന വ്യക്തിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

 

പാരാ ഹില്‍സിലൂടെ വാഹനമോടിക്കുമ്പോഴാണ് താന്‍ സംഭവം കണ്ടതെന്നും കാര്‍ട്ടര്‍ വീഡിയോയില്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ റോഡരികില്‍ മൂത്രമൊഴിക്കുന്ന യുവാവിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ രോഷം. അഡ്ലെയ്ഡിലെ ഒരു ജനവാസ മേഖലയിലാണ് സംഭവം. ട്രെന്റ് കാര്‍ട്ടര്‍ എന്ന വ്യക്തിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യുവാവിനെ അദ്ദേഹം ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പാരാ ഹില്‍സിലൂടെ വാഹനമോടിക്കുമ്പോഴാണ് താന്‍ സംഭവം കണ്ടതെന്നും കാര്‍ട്ടര്‍ വീഡിയോയില്‍ പറയുന്നു.


വൈറലായ വീഡിയോയില്‍ കാറില്‍ നിന്നിറങ്ങിയ കാര്‍ട്ടര്‍ ഒരു മരത്തിനടിയില്‍ പതുങ്ങി ഇരിക്കുന്ന യുവാവിന്റെ അരികിലേക്ക് ഓടിച്ചെല്ലുന്നത് കാണാം. പാന്റ്സും അടിവസ്ത്രവും താഴ്ത്തിയാണ് യുവാവ് ഇരിക്കുന്നത്. പിന്നാലെ നീ എന്താണ് ചെയ്യുന്നതെന്ന് കാര്‍ട്ടര്‍ ചോദിക്കുന്നു. യുവാവ് പെട്ടെന്ന് എഴുന്നേല്‍ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകയറ്റി താന്‍ മൂത്രമൊഴിക്കുകയായിരുന്നു എന്നു മറുപടി നല്‍കുകയും ചെയ്യുന്നു. ഇത് ഓസ്ട്രേലിയയാണെന്ന് കാര്‍ട്ടര്‍ പറയുമ്പോള്‍ യുവാവ് വീണ്ടും താന്‍ മൂത്രമൊഴിക്കുകയാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. പിന്നാലെ നീ ഇവിടെ പുതുങ്ങി ഇരിക്കുകയായിരുന്നു. ഇവിടെയാണോ മൂത്രമൊഴിക്കുന്നത്, കാര്‍ട്ടര്‍ ചോദിച്ചു.
ഇതെല്ലാം വളരെ സാധാരണമായി മാറിയോ എന്നു ചോദിച്ചുകൊണ്ടാണ് കാര്‍ട്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടത്. ചൊവ്വാഴ്ച സമീപത്തെ ജനവാസ മേഖലയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 
രൂക്ഷവിമര്‍ശനമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. വൃത്തിയില്ലെന്നും സ്വന്തം രാജ്യത്ത് പോയി ചെയ്യൂവെന്നും വിമര്‍ശനമുണ്ട്.
ഓസ്ട്രേലിയയില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുകയോ മലമൂത്ര വിസര്‍ജ്ജനം നടത്തുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ഇതിനുള്ള ശിക്ഷകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമാണ്. സംഭവം നടന്ന സൗത്ത് ഓസ്ട്രേലിയയിലെ പാരാ ഹില്‍സില്‍ പൊതു സ്ഥലങ്ങളില്‍ ശുചിമുറിയില്‍ അല്ലാതെ മൂത്രമൊഴിക്കുകയോ മലമൂത്ര വിസര്‍ജ്ജനം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണ്. പരമാവധി 250 ഡോളര്‍വരെ പിഴ ഈടാക്കുകയും ചെയ്യാം.