ഫലസ്തീനികൾക്കെതിരായ കുടിയേറ്റ ആക്രമണങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ; യുഎൻ
വെസ്റ്റ് ബാങ്ക്: ഫലസ്തീനികൾക്കെതിരായ കുടിയേറ്റ ആക്രമണങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് ഐക്യരാഷ്ട്രസഭ. 2026 ജനുവരി മുതൽ ജൂൺ വരെ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാർ ആയിരത്തിലധികം ആക്രമണങ്ങൾ നടത്തി. ഇതിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഒ.സി.എച്ച്.എ പറയുന്നു.
അധിനിവേശ പ്രദേശത്തുടനീളമുള്ള 230 ലധികം കമ്യൂണിറ്റികളെ ആക്രമണങ്ങൾ ബാധിച്ചുവെന്നും 2,200 ലധികം ഫലസ്തീനികളെ മാറ്റിപ്പാർപ്പിച്ചുവെന്നും ഒ.സി.എച്ച്.എ റിപ്പോർട്ടിൽ പറയുന്നു. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങൾക്കൊപ്പം കടുത്ത നടപടികളും ശക്തമായതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ നാല് ഫലസ്തീനികളും രണ്ട് ഇസ്രായേലികളും കൊല്ലപ്പെട്ടതിന് പിന്നാലെ, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെസ്റ്റ് ബാങ്കിലുടനീളം കർശന നടപടികൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുകയും നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും പുതിയ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.