ഡേറ്റിങ്ങിനായി ആഡംബര ക്ലബിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവതിയുടെ മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്താന്‍ ശ്രമിച്ച ഇന്ത്യന്‍ വ്യവസായി പിടിയില്‍

 

വികാസിന്റെ ലണ്ടനിലെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കിടപ്പുമുറിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയും കണ്ടെത്തി.

 

പാന്റിന്റെ പോക്കറ്റില്‍ കരുതിയിരുന്ന വാനില എസന്‍സിന്റെ കുപ്പിയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.

ഡേറ്റിങ്ങിനായി ആഡംബര ക്ലബിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവതിയുടെ മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. യുകെയിലെ അനബെല്‍ ക്ലബിലാണ് വികാസ് നാഥ് എന്ന ഇന്ത്യന്‍ വ്യവസായി യുവതിയുമായി എത്തിയത്. 63 വയസാണ്.ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം യുവതിയെ ലൈംഗീകമായി ഉപയോഗിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഡേറ്റ് റേപ്പ് ഡ്രഗ് ഇനത്തില്‍പ്പെടുന്ന ഗാമ ബ്യുട്ടിറോലക്റ്റോന്‍ എന്ന മരുന്നാണ് വികാസ് മദ്യത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചത്.


പാന്റിന്റെ പോക്കറ്റില്‍ കരുതിയിരുന്ന വാനില എസന്‍സിന്റെ കുപ്പിയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. ഇത് ഒരു സ്ട്രോ കൊണ്ട് വലിച്ചെടുത്ത ശേഷം യുവതി ഓര്‍ഡര്‍ ചെയ്തുവച്ച മാര്‍ഗരീത്തയിലേക്ക് കലര്‍ത്തി. അപകടം മനസിലായ ബാര് ജീവനക്കാരന്‍ ഉടനെ മദ്യം എടുത്ത് മാറ്റുകയും പകരം മറ്റൊന്ന് കൊണ്ടുവയ്ക്കുകയുമായിരുന്നു. സിസിടിവി പരിശോധിച്ച് സംഭവം ഉറപ്പാക്കിയ മാനേജര്‍ പൊലീസിലും വിവരം അറിയിച്ചു. യുവതിയോട് പറയുകയും പൊലീസ് ഉടനെത്തുമെന്ന് വികാസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ ലഹരിമരുന്ന് സൂക്ഷിച്ച കുപ്പി ഇയാള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചു. പൊലീസെത്തിയതോടെ താന്‍ ജിബിഎല്‍ കലര്‍ത്തിയെന്ന് വികാസ് സമ്മതിച്ചു. യുവതിയെ കൂള്‍ ആക്കാനെന്നായിരുന്നു മൊഴി. അവള്‍ വളയുന്നില്ലെന്ന് സുഹൃത്തിനയച്ച സന്ദേശവും പൊലീസ് കണ്ടെത്തി. വികാസിന്റെ ലണ്ടനിലെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കിടപ്പുമുറിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയും കണ്ടെത്തി. ലൈംഗീക ബന്ധം പകര്‍ത്തുന്നതിനായി ഇത് ഉപയോഗിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ലണ്ടനിലെ വീട്ടില്‍ നിന്ന് ഉറക്ക ഗുളിക കണ്ടെടുത്തു. തന്റെ ആഡംബര കാര്‍ വൃത്തിയാക്കാനാണ് ജിബിഎല്‍ വാങ്ങിയതെന്നും റിലാക്സ് ആക്കാന്‍ ഇതു കുടിപ്പാമെന്ന് അറിഞ്ഞതോടെയാണ് യുവതിയ്ക്ക് നല്‍കാന്‍ ശ്രമിച്ചതെന്നും വികാസ് അവകാശപ്പെട്ടു.യുകെയിലും സ്പെയ്നിലുമായി ആഡംബര റസ്റ്റൊറന്റുകള്‍ വികാസിനുണ്ട്.