ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; യുവാവിന് വധശിക്ഷ

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രയേലും ഇറാനും തമ്മില്‍ 12 ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിനിടയിലാണ് ഇയാള്‍ ഇറാന്റെ പിടിയിലാവുന്നത്.

 

ഇസ്രയേല്‍-യുഎസ്, ഇറാന്‍ സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം നടക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.

ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടയാളെ ഇറാന്‍ വധിച്ചു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേല്‍-യുഎസ്, ഇറാന്‍ സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം നടക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.

സയണിസ്റ്റ് ഭരണകൂടത്തിനായി രാജ്യത്തെ അതീവസുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദ് ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയയാളുടെ വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കിയെന്നാണ് മിസാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രയേലും ഇറാനും തമ്മില്‍ 12 ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിനിടയിലാണ് ഇയാള്‍ ഇറാന്റെ പിടിയിലാവുന്നത്.

ഇയാള്‍ക്ക് ആറോളം യൂറോപ്യന്‍ രാജ്യങ്ങളിലും ടെല്‍ അവീവിലും അടക്കം പരിശീലനം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയതിന് അടക്കമുള്ള തെളിവുകളുണ്ടെന്നാണ് ഇറാന്‍ മാധ്യമം പറയുന്നത്. ഇസ്രയേലിനായി ചാരവൃത്തി ചെയ്തുവെന്ന് ആരോപിക്കപ്പെട്ട, ഇറാനില്‍ നിന്നുകൊണ്ട് മൊസാദിന് വിവരം കൈമാറിയെന്ന് പറയപ്പെടുന്ന നിരവധി പേരെ ഇറാന്‍ വധിച്ചിട്ടുണ്ട്.