നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍ ; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിന്റെ പലയിടങ്ങളില്‍

രംഗ്പൂരിലെ ഒരു ശ്മശാനത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

സംഭവത്തില്‍ സിദ്ധാര്‍ഥ ദാസ് (23), മുഗ്ധ ദാസ് (19) എന്നീ യുവാക്കളെ രംഗ്പൂര്‍ മെട്രോ പൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിലെ രംഗ്പൂര്‍ നഗരത്തില്‍ ഒരുവീട്ടിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രംഗ്പൂര്‍ ജില്ലാ സ്‌കൂളില്‍ നിന്ന് വിരമിച്ച ഗണപതി ചക്രവര്‍ത്തി (65) ഭാര്യ പ്രീതിലത ചക്രവര്‍ത്തി (50) മകള്‍ അഗാമി ചക്രവര്‍ത്തി (23) മകന്‍ പ്രിയം ചക്രവര്‍ത്തി (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിദ്ധാര്‍ഥ ദാസ് (23), മുഗ്ധ ദാസ് (19) എന്നീ യുവാക്കളെ രംഗ്പൂര്‍ മെട്രോ പൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു.


ശനിയാഴ്ച രാത്രി 1.30 ഓടെയാണ് പൊലീസ് അടച്ചിട്ട വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടത്. പൊലീസ് പറയുന്നത് പ്രകാരം പ്രതികള്‍ വ്യാഴാഴ്ച രാത്രി ഗണപതിയുടെ വീടിന് മുകളില്‍ വച്ച് ലഹരി ഉപയോഗിച്ചു. എന്നാല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇവിടെക്കെത്തിയ ഗണപതി വീടിന് മുകള്‍ നിലയിലെ ഇവരുടെ സാന്നിധ്യം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ തുണി ഉപയോഗിച്ച് ഗണപതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ബഹളം കേട്ട് മുകളിലേക്കെത്തിയ ഗണപതിയുടെ ഭാര്യയേയും സമാന രീതിയില്‍ കൊലപ്പെടുത്തി. ശേഷം വീടിനുള്ളില്‍ കയറി ദമ്പതികളുടെ മകളേയും മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക ശേഷം വീട്ടിലെ ആഹാരം എടുത്തു കഴിക്കുകയും കുളിക്കുകയും മോഷണം  നടന്നതായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. രംഗ്പൂരിലെ ഒരു ശ്മശാനത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.


ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. കുടുംബാംഗങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ ശനിയാഴ്ച വീട്ടിലെത്തി അന്വേഷിച്ചു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ പൂട്ട് തുറന്ന് അകത്തു കടന്നതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.