തായ്‌വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്ടം

 

തായ്പേ : തായ്‌വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്ടം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ പാളം തെറ്റി, കടകൾ തകരുകയും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുന്നതായുമാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ടൈറ്റുങ് കൗണ്ടിയാണെന്നും ശനിയാഴ്ച വൈകുന്നേരം അതേ പ്രദേശത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായതായും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

യുഎസ് ജിയോളജിക്കൽ സർവേയാണ് ഞായറാഴ്ചത്തെ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തായ്‌വാനിലെ അഗ്നിശമന വിഭാഗം അറിയിച്ചു. യൂലിയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് നാലുപേ രക്ഷപ്പെടുത്തി, തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ വീണ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിഴക്കൻ തായ്‌വാനിലെ ഡോംഗ്‌ലി സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ആറ് വണ്ടികൾ പാളം തെറ്റിയെന്ന് തായ്‌വാൻ റെയിൽവേ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു, എന്നാൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. 600-ലധികം ആളുകൾ ചിക്കെ, ലിയുഷിഷി പർവതപ്രദേശങ്ങളിൽ തടസ്സപ്പെട്ട റോഡുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും പരിക്കുകളൊന്നുമില്ലെന്ന് വകുപ്പ് അറിയിച്ചു.

ഭൂചലനത്തെത്തുടർന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം തായ്‌വാനിൽ മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനത്തിൽ തലസ്ഥാനമായ തായ്‌പേയിൽ കെട്ടിടങ്ങൾ കുലുങ്ങി.