വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊടികുത്തിമലയിൽ ഇനി ഉദയവും അസ്തമയവും കാണാം

കൊടികുത്തിമലയിൽനിന്ന് ഉദയവും അസ്തമയവും കാണാൻ പറ്റുന്ന രീതിയിൽ സമയക്രമ മാറ്റം ഏപ്രിൽ അവസാനത്തോടെ സാധ്യമാക്കാനുള്ള സജ്ജീകരണങ്ങൾ നടക്കുന്നതായി വനം വകുപ്പ് അധികൃതർ. രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് നിലവിലെ സമയക്രമം. എന്നാലിത് ഉദയവും അസ്തമയവും കാണാനെത്തുന്നവർക്ക് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
 

പെരിന്തൽമണ്ണ:  കൊടികുത്തിമലയിൽനിന്ന് ഉദയവും അസ്തമയവും കാണാൻ പറ്റുന്ന രീതിയിൽ സമയക്രമ മാറ്റം ഏപ്രിൽ അവസാനത്തോടെ സാധ്യമാക്കാനുള്ള സജ്ജീകരണങ്ങൾ നടക്കുന്നതായി വനം വകുപ്പ് അധികൃതർ. രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് നിലവിലെ സമയക്രമം. എന്നാലിത് ഉദയവും അസ്തമയവും കാണാനെത്തുന്നവർക്ക് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കൊടികുത്തിമല സന്ദർശിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് സമയക്രമം മാറ്റാനുള്ള നിർദേശം നൽകിയത്. രാവിലെ 5.30 മുതൽ വൈകീട്ട് 7.30 വരെ സമയം നീട്ടാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.

എന്നാൽ വെളിച്ചക്കുറവും ജീവനക്കാരുടെ കുറവും പരിഹരിക്കേണ്ടതുണ്ട്. വെളിച്ചക്കുറവ് പരിഹരിക്കാനായി നടപ്പാതയിൽ സൗരോർജവിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി ടെൻഡറായതായും ഏപ്രിൽ അവസാനം പൂർത്തിയാകുമെന്നും ഡിഎഫ്ഒ (നിലമ്പൂർ സൗത്ത്) ജി. ദനിക് ലാൽ അറിയിച്ചു.

വനസംരക്ഷണസമിതിയുടെ ഭാഗമായുള്ള ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനംമന്ത്രിക്കുപുറമേ നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, നജീബ് കാന്തപുരം, വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞയാഴ്ച കൊടികുത്തിമലയിലെത്തിയത്. തുടർന്നാണ് വികസനപദ്ധതികൾക്ക് വേഗം വന്നത്.