വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. ഓണം ടൂറിസം വാരാഘോഷത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. ഓണം ടൂറിസം വാരാഘോഷത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിൽ ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇത്തവണ 'ഓണം ടൂറിസം വാരാഘോഷം' എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിൻറെ ഉദ്ഘാടനം ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും. ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഓഗസ്റ്റ് 30 ന് നഗരത്തിൽ നടക്കും.
കഴിഞ്ഞ വർഷം ഓണം വാരാഘോഷത്തിൻറെ ഭാഗമായ എല്ലാ സ്ഥലങ്ങളും വേദികളും ഇത്തവണയുമുണ്ടാകുമെന്നും ചില സ്ഥലങ്ങൾ പുതിയതായി കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഓണാഘോഷത്തിൽ പരമാവധി വിദേശ വിനോദ സഞ്ചാരികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിൻറെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന തെയ്യം, പടയണി, തോൽപാവക്കൂത്ത്, വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണം പ്രധാന വേദിയായ നിശാഗന്ധിയിൽ എല്ലാ ദിവസവും വൈകുന്നരം ആറ് മുതൽ ഏഴ് വരെ നടക്കും. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് കേരളീയ കലകൾ പരിചയപ്പെടാനും ആസ്വദിക്കാനും അവസരം ഒരുക്കുന്നതിൻറെ ഭാഗമായാണിത്.
വിദേശ വിനോദസഞ്ചാരികളെ പരിപാടിയെക്കുറിച്ച് അറിയിക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രമുഖ ഹോട്ടലുകളുമായും സഹകരിച്ച് ഓണാഘോഷങ്ങളുടെ ബ്രോഷറുകളും ഇംഗ്ലീഷിലുള്ള പ്രോഗ്രാം വിശദാംശങ്ങളും വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓണാഘോഷത്തിൻറെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും.
ഓണക്കാലത്ത് ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും ചേരുവകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ കമ്മീഷൻ പ്രത്യേക ഭക്ഷ്യ സ്ക്വാഡിനെ നിയോഗിക്കും.
ഓണം വാരാഘോഷത്തിൻറെ നടത്തിപ്പിനായി മുഖ്യമന്ത്രി വി.ഡി സതീശൻ മുഖ്യ രക്ഷാധികാരിയായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ കെ.മുരളീധരൻ, സി.പി ജോൺ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹീം എന്നിവർ രക്ഷാധികാരികളായും, ടൂറിസം മന്ത്രി ചെയർമാനായും, തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാർ ഉപരക്ഷാധികാരികളായുമുള്ള ജനറൽ കമ്മിറ്റി തെരഞ്ഞെടുത്തു.
വിവിധ കമ്മിറ്റികളുടെയും അതിനു കീഴിൽ രൂപീകരിക്കുന്ന സബ് കമ്മിറ്റികളുടെയും നേതൃത്വത്തിലായിരിക്കും ഓണാഘോഷത്തിൻറെ നടത്തിപ്പ്
എംഎൽഎമാരായ ജി.ആർ അനിൽ, എം.വിൻസെൻറ്, വി.ജോയ്, മേയർ വി.വി രാജേഷ്, ഡെപ്യൂട്ടി മേയർ ജി. എസ് ആശാനാഥ്, ജില്ലാ കളക്ടർ അനുകുമാരി, സിറ്റി പോലിസ് കമ്മീഷണർ അരുൾ ആർ.ബി കൃഷ്ണ, ടൂറിസം ഡയറക്ടർ എം. അഞ്ജന, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, കെടിഡിസി എംഡി ഹർഷിൽ ആർ മീണ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നത്.
കലാകാരന്മാർക്ക് അപേക്ഷിക്കാം
ഓണം ടൂറിസം വാരാഘോഷത്തിൻറെ ഭാഗമായി ജില്ലയിൽ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കും സംഘടനകൾക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപായി കൺവീനർ, ഓണം ടൂറിസം വാരാഘോഷം-2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ ലഭിക്കണം. ഫോൺ: 0471 2560426. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.keralatourism.org
അപേക്ഷാ കവറിന് മുകളിൽ 'ഓണം ടൂറിസം വാരാഘോഷം2026' എന്ന് എഴുതേണ്ടതാണ്.