ടൂറിസം മേഖലയിൽ വലിയ പുരോഗതി സാധ്യമായി: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ടൂറിസം മേഖലയിൽ വലിയ മുന്നേറ്റമുണ്ടായ കാലമാണിതെന്നും കേരളത്തിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം വർധിച്ചുവെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ഇടുക്കി : ടൂറിസം മേഖലയിൽ വലിയ മുന്നേറ്റമുണ്ടായ കാലമാണിതെന്നും കേരളത്തിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം വർധിച്ചുവെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാമക്കൽമേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെയും സ്വകാര്യ പങ്കാളിത്തത്തോടു കൂടി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്ന സമയത്ത് കോവിഡ് രൂക്ഷമായിരുന്നു. ഒരു വീട്ടിലെ തന്നെ മറ്റൊരു മുറിയിലേക്ക് ഒരു മനുഷ്യന് സഞ്ചരിക്കാൻ കോവിഡ് പ്രോട്ടോക്കോൾ തടസമായിരുന്ന ഒരു കാലം. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നത് ആലോചിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണെന്ന് നമുക്കറിയാം. ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു.
പ്രതിസന്ധി എന്ന് പറഞ്ഞ് നിലവിളിച്ച് കരയുകയായിരുന്നില്ല. കോവിഡിന്റെ രൂക്ഷത കുറയുന്ന തൊട്ടടുത്ത ദിവസം മുതൽ എന്തൊക്കെ പദ്ധതികൾ ആവിഷ്‌കരിക്കണം, എങ്ങനെ ഇടപെടണം എന്നുള്ളതിന് ഓൺലൈനിൽ ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച ചെയ്തു. അവരിൽ നിന്നും ജനങ്ങളിൽ നിന്നും ഉയർന്നു വന്ന അഭിപ്രായങ്ങൾ നടപ്പിലാക്കാനുള്ള വലിയ ശ്രമം സർക്കാർ നടത്തി. ആ ശ്രമമാണ് ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണം സർവ്വകാല റെക്കോർഡിൽ എത്തിയത്. 2025-ൽ കേരളം സന്ദർശിച്ച സഞ്ചാരികളുടെ എണ്ണം 2,58,80,365 (2.58 കോടി) ആണ്. ഒറ്റക്കൊല്ലം 28 ലക്ഷത്തിൽ അധികം സഞ്ചാരികളാണ് നമ്മുടെ നാട്ടിലേക്ക് കടന്നു വന്നത്. ഇത് കേരളത്തിലെ സർവ്വകാല റെക്കോർഡ് ആണ്. ഈ കുതിപ്പ് നമ്മുടെ ടൂറിസം മേഖലക്ക് ഏറെ ഉണർവ് നൽകുന്നതാണ്. കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. അഭ്യന്തര സഞ്ചാരികളുടെ എണ്ണം 12.64 ശതമാനമാണ്. വിദേശ സഞ്ചാരികളുടെ കാര്യത്തിലും നല്ല കുതിപ്പുണ്ടായി. ഒറ്റവർഷം കൊണ്ട് വിദേശ സഞ്ചാരികളുടെ എണ്ണത്തിലും 11.33 ശതമാനം വർദ്ധനവമുണ്ടായി. വിദേശ സഞ്ചാരികൾ വർധിക്കുന്നത് വലിയ മുന്നേറ്റമാണ്. ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി ലോകം പൊതുവെ കേരളത്തെ അംഗീകരിച്ചു.. ടൂറിസം മേഖലയിൽ നാം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായിട്ടല്ല, ലോക രാജ്യങ്ങളുമായിട്ടാണ്. ടൂറിസം ഭൂപടത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി കേരളം മാറി. ഈ മാറ്റം ടൂറിസം മേഖലയിൽ എല്ലാവരും ചേർന്ന് നടത്തിയ ചർച്ചയുടെയും ഇടപെടലിന്റെയും ഫലമാണെന്നും മന്ത്രി പറഞ്ഞു.
വിവിധ പദ്ധതികളാണ് രാമക്കൽമേട് ടൂറിസം കേന്ദ്രത്തിൽ നടപ്പാക്കുന്നതെന്നും ഇത് പുതിയ കുതിപ്പിന് സാഹചര്യമൊരുക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എം.എം മണി എംഎൽഎ പറഞ്ഞു. ജില്ലയിൽ മിക്ക പ്രദേശങ്ങളും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ്. ആയിരക്കണക്കിനാളുകളാണ് ജില്ലയിൽ എത്തുന്നത് വിനോദ സഞ്ചാര രംഗത്ത് ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്കൽമേട് ടൂറിസം കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബിനു, ത്രിതല പഞ്ചായത്ത് അംഗങ്ങളായ മിനി പ്രിൻസ്, സി.എസ് യശോധരൻ,ലതാ കുമാരി, ഡിടിപിസി മാനേജിംഗ് കമ്മറ്റിയംഗം ടി.എം ജോൺ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ വി.സി അനിൽ, കെ.കെ കുഞ്ഞുമോൻ, രാജ്‌മോഹൻ, ജെ പ്രദീപ്, റിസോർട്ട് അസോസിയേഷൻ പ്രസിഡന്റ് വിനായകൻ, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് സാബു രാമക്കൽമേട് എന്നിവർ സംസാരിച്ചു.