മൂന്നാറിലെ പരീക്ഷാ മരങ്ങൾ പൂത്തു

സംസ്ഥാനത്ത് വേനൽ കടുക്കുമ്പോഴും തണുത്ത് വിറക്കുകയാണ് മൂന്നാർ. പൊള്ളുന്ന ചൂടിൽ നിന്ന് മോചനം തേടി നിരവധിയാളുകളാണ് മൂന്നാറിലേയ്ക്ക് ഒഴുകിയെത്തുന്നത്. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുകയാണ്. ഇവ പരീക്ഷാ മരങ്ങളെന്നും നീലവാക എന്നുമൊക്കെ അറിയപ്പെടാറുണ്ട്.
റോഡരികുകളിലെ മനോഹരമായ ജക്രാന്തയുടെ കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്കാണ്. തേയിലകൾക്കിടയിലും പാതയോരങ്ങളിലും പൂത്തു നിൽക്കുന്ന നീലവാക വളരെ മനോഹരമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. മൂന്നാർ - മറയൂർ റോഡിലാണ് ജാക്രന്ത മരങ്ങളുടെ കാഴ്ചകളുള്ളത്. വയലറ്റ് നിറത്തിലുള്ള പൂക്കളാൽ പൊതിഞ്ഞ മരങ്ങൾ മലനിരകളിൽ വസന്തമണിയിച്ചിരിക്കുകയാണ്. പച്ചപ്പിന് നടുവിലെ നീലവസന്തിന്റെ ഭംഗി പറഞ്ഞറിയിക്കാൻ സാധിക്കില്ല.
കത്തുന്ന വേനലില്‍ മറ്റിടങ്ങളിൽ എല്ലാം കരിഞ്ഞുണങ്ങുമ്പോഴാണ് വസന്തത്തിന്റെ വിസ്മയ കാഴ്ചയൊരുക്കി മൂന്നാറിൽ ജക്രാന്തകള്‍ പൂത്തുനില്‍ക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ജക്രാന്ത മരങ്ങള്‍ വെച്ചുപിടിപ്പത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജക്രാന്തകളുള്ളത് മൂന്നാര്‍, മറയൂര്‍, ദേവികുളം എന്നിവടങ്ങളിലാണ്. ഏറ്റവും കൂടുതല്‍ ചുടനുഭവപ്പെടുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ജക്രാന്തയുടെ വസന്തകാലം. പണ്ടുകാലത്ത് ഔഷധ കൂട്ടുകളിൽ ജക്രാന്ത പൂക്കൾ ഉപയോഗിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു.
വഴിയോരങ്ങളും ഉദ്യാനങ്ങളും അലങ്കരിക്കാനായി വിദേശ രാജ്യങ്ങളിലും ജക്രാന്ത മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്. ജക്രാന്തകള്‍ കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ഒരു നഗരം തന്നെയുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരം ജക്രാന്ത സിറ്റിയെന്നാണ് അറിയപ്പെടുന്നത്. മിമോസിഫോളിയ എന്നതാണ് ജക്രാന്തയുടെ ശാസ്ത്രീയനാമം. ബിഗ്നേഷ്യ ഗണത്തില്‍പെട്ട ആരാമ വൃക്ഷത്തിന്റെ സ്വദേശം അമേരിക്കയാണ്.