സക്കർബർഗ് സ്ഥാനമൊഴിയുന്നു എന്ന വാർത്തയിൽ വാസ്തവമില്ലെന്ന് മെറ്റാ വക്താവ്

2023-ൽ സക്കർബർഗ് രാജിവയ്ക്കുമെന്ന് വാർത്താ വെബ്‌സൈറ്റ് ദി ലീക്കാണ് റിപ്പോർട്ട് ചെയ്തത്.
 
 കമ്പനി 11,000-ത്തിലധികം ജീവനക്കാരെ, അതായത് ഏകദേശം 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നത്.

ഫേസ്ബുക്ക് തലവൻ മാർക്ക് സക്കർബർഗ് സ്ഥാനമൊഴിയുന്നു എന്ന വാർത്തയിൽ വാസ്തവമില്ലെന്ന് മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ട്വീറ്റ് ചെയ്തു. അടുത്ത വർഷം കമ്പനിയുടെ സിഇഒ സ്ഥാനം സക്കർബർഗ് രാജിവയ്ക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കമ്പനി 11,000-ത്തിലധികം ജീവനക്കാരെ, അതായത് ഏകദേശം 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നത്.

2023-ൽ സക്കർബർഗ് രാജിവയ്ക്കുമെന്ന് വാർത്താ വെബ്‌സൈറ്റ് ദി ലീക്കാണ് റിപ്പോർട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഒരു സോഴ്സിനെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഈ മാസമാദ്യം, മെറ്റാ 11,000-ലധികം തൊഴിലാളികളെ വെട്ടിക്കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിത്. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ പിരിച്ചുവിടൽ കൂടിയാണിത്. ട്വിറ്റർ, മൈക്രോസോഫ്റ്റ്, സ്നാപ്പ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നവംബർ 15-ന് നിശ്ചയിച്ചിരുന്ന ഓഹരികളും ആറ് മാസത്തേക്കുള്ള ആരോഗ്യ പരിരക്ഷയും ലഭിക്കുമെന്ന് കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.

കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സക്കർബർഗ് ജീവനക്കാർക്ക് പിരിച്ചുവിടലിന്റെ മെയിൽ അയച്ചിരിക്കുന്നത്. 13 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുകയാണ് പുതിയ നടപടിയെന്ന് വ്യക്തമാക്കിയത് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്. വർധിച്ചു വരുന്ന ചെലവും ശോഷിച്ചു കൊണ്ടിരിക്കുന്ന പരസ്യ വിപണിയുമാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണം. കോവിഡിന് പിന്നാലെ പ്രതിക്ഷിക്കാതെ നേരിടേണ്ടി വന്ന പണപ്പെരുപ്പവും പലിശനിരക്കിലെ വർധനവും ടെക് കമ്പനികൾക്ക് വൻ അടിയായിരുന്നു. മത്സരം കൂടിയതും ഓൺലൈൻ കച്ചവടരംഗത്തെ പാളിച്ചകളും വീഴ്ചയ്ക്ക് ആക്കം കൂട്ടി. പിരിച്ചുവിടൽ നടപടികൾ നേരിടേണ്ടി വരുന്നവർക്ക് ഓരോ വർഷത്തെ സേവനത്തിനും 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം നൽകും. കൂടാതെ രണ്ടാഴ്ചത്തെ ശമ്പളം കൂടി ഉൾപ്പെടുന്ന പാക്കേജും മെറ്റ പ്രഖ്യാപിച്ചു. ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, ആമസോൺ , ഡിസ്നി എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിട്ടുണ്ട്.