പുതിയ സോഫ്റ്റ്വെയർ പ്ലാനുമായി മൈക്രോസോഫ്റ്റ്
എ.ഐയുടെ സാധ്യതകൾ ഓഫിസുകളിൽ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട് പുതിയ സോഫ്റ്റ്വെയർ പ്ലാനുമായി മൈക്രോസോഫ്റ്റ് രംഗത്ത്. 'E7' എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാൻ വഴി മൈക്രോസോഫ്റ്റിൻ്റെ എ.ഐ ടൂളുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരൊറ്റ പ്ലാനിൽ ഓഫിസ് ജോലികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഇതിൻ്റെ പ്രത്യേകത.
എന്താണ് E7 പ്ലാൻ?
ഓഫിസ് ജോലികൾക്കായി ഉപയോഗിക്കുന്ന വേർഡ്, എക്സൽ തുടങ്ങിയ ടൂളുകൾക്കൊപ്പം കമ്പനിയുടെ പ്രധാന എ.ഐ സഹായിയായ 'കോ-പൈലറ്റ്' കൂടി ഇതിൽ ലഭ്യമാണ്. കൂടാതെ, ഒരു കമ്പനിയിൽ എ.ഐ ടൂളുകൾ ഏതുവിധത്തിലാണ് ജീവനക്കാർ ഉപയോഗിക്കുന്നതെന്ന് വിലയിരുത്താനുള്ള സംവിധാനവും ഈ പ്ലാനിലുണ്ട്.
ഒരു ഉപഭോക്താവിന് പ്രതിമാസം 99 ഡോളർ (ഏകദേശം 9137 രൂപ) ആണ് ഈ സേവനത്തിനായി ചെലവാക്കേണ്ടത്. മൈക്രോസോഫ്റ്റിന്റെ മുൻ ഫ്ലാഗ്ഷിപ് പ്ലാനുകളെ അപേക്ഷിച്ച് 65 ശതമാനം വില കൂടുതലാണിത്. എങ്കിലും, എ.ഐയുടെ കരുത്തിൽ ഓഫിസ് ജോലികൾ കൂടുതൽ വേഗത്തിലും കൃത്യതയിലും പൂർത്തിയാക്കാൻ സാധിക്കുമെന്നതിനാൽ വൻ കോഓപറേറ്റ് കമ്പനികൾ ഈ പ്ലാനിലേക്ക് മാറുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ.
ടെക് ലോകത്ത് എ.ഐ വിപ്ലവം ശക്തമായിക്കൊണ്ടിരിക്കെ, മൈക്രോസോഫ്റ്റിന്റെ ഈ നീക്കം എതിരാളികളായ ഗൂഗിളിനും മറ്റു എ.ഐ കമ്പനികൾക്കും കടുത്ത വെല്ലുവിളിയാകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.