പണിമുടക്കി ഗൂഗിള്‍ സെര്‍ച്ച് ; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ട്രോളുകളും മീമുകളും

ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ സേവനമായ ഗൂഗിള്‍ തടസപ്പെട്ടു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഉപയോക്താക്കൾക്ക് ഗൂഗിൾ സേവനങ്ങൾ, പ്രത്യേകിച്ച് ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു. വെബ്‌സൈറ്റ് ട്രാക്കറായ ഡൗണ്‍ഡിറ്റക്റ്ററില്‍ അനവധിയാളുകളാണ് ഗൂഗിള്‍ പണിമുടക്കിയതായി ഇന്ന് രാവിലെ പരാതിപ്പെട്ടത്.
 

തിരുവനന്തപുരം: ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ സേവനമായ ഗൂഗിള്‍ തടസപ്പെട്ടു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഉപയോക്താക്കൾക്ക് ഗൂഗിൾ സേവനങ്ങൾ, പ്രത്യേകിച്ച് ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു. വെബ്‌സൈറ്റ് ട്രാക്കറായ ഡൗണ്‍ഡിറ്റക്റ്ററില്‍ അനവധിയാളുകളാണ് ഗൂഗിള്‍ പണിമുടക്കിയതായി ഇന്ന് രാവിലെ പരാതിപ്പെട്ടത്. മൊബൈലിലും കമ്പ്യൂട്ടറിലും ഗൂഗിള്‍ സെർച്ച് ചെയ്‌തപ്പോള്‍ ആളുകള്‍ക്ക് റിസൾട്ടുകൾ ലോഡ് ആവുകയോ പേജ് റിഫ്രഷ് ആവുകയോ ചെയ്യാതെവരികയായിരുന്നു. 'ഇന്‍റേണൽ സെർവർ എറർ' എന്ന സന്ദേശമാണ് പ്രശ്‌നം നേരിട്ട ഉപഭോക്താക്കള്‍ക്ക് ദൃശ്യമായത്.


'സെർവർ എറർ'- എന്നതായിരുന്നു പലർക്കും സ്ക്രീനിൽ തെളിഞ്ഞ സന്ദേശം. 'നിങ്ങളുടെ അഭ്യർഥന പ്രോസസ്സ് ചെയ്യുന്നതിനിടയിൽ ഒരു ആന്തരിക സെർവർ പിശക് സംഭവിച്ചതായി തോന്നുന്നു. ഞങ്ങളുടെ എഞ്ചിനീയർമാരെ വിവരമറിയിച്ചിട്ടുണ്ട്, അവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക'- എന്നും പലര്‍ക്കും ദൃശ്യമായി. ഇത് വ്യക്തമാക്കുന്നത് ഉപഭോക്താക്കളുടെ ഭാഗത്തല്ല, മറിച്ച് ഗൂഗിളിന്‍റെ സെർവറുകളിൽ തന്നെയാണ് സാങ്കേതികതടസം സംഭവിച്ചത് എന്നാണ്.

ഗൂഗിൾ സെർച്ച് പണിമുടക്കിയതോടെ, വെബ്‌സൈറ്റുകളുടെ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്‌ടറിൽ പരാതികൾ നിറഞ്ഞു. പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയ ആദ്യ മിനിറ്റുകളില്‍ തന്നെ 200-ൽ അധികം പേരാണ് പരാതിയുമായെത്തിയത്. ഡൗൺഡിറ്റക്‌ടറിന്‍റെ കണക്കുകൾ പ്രകാരം, 57% പരാതികളും സെർച്ചുമായി ബന്ധപ്പെട്ടതായിരുന്നു. 28% പേർക്ക് കണ്ടന്‍റെ ലോഡ് ആകുന്നില്ലെന്നായിരുന്നു പരാതി. 11% പേർ വെബ്സൈറ്റിലെ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിച്ചത്.

ഗൂഗിൾ ഡൗൺ ആയതോടെ നെറ്റിസൺസ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിഞ്ഞു. സംഭവം സത്യമാണോ എന്നറിയാനും തങ്ങളുടെ അവസ്ഥ പങ്കുവെക്കാനുമായിരുന്നു ഈ വരവ്. ഇതോടെ എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിളിനെതിരെ ട്രോളുകളും മീമുകളും നിറഞ്ഞു. നിരവധി പേര്‍ അവര്‍ക്ക് ലഭിച്ച എറർ മെസേജിന്‍റെ സ്ക്രീൻഷോട്ടുകൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.