ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകൾ നിരോധിച്ച് കേന്ദ്രം
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ബാഗമായി ഈവർഷം ജനുവരി മുതൽ 9400 അക്കൗണ്ടുകൾ വാട്‌സാപ്പ് നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സൈബർക്രൈം കോഡിനേഷൻ സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ബാഗമായി ഈവർഷം ജനുവരി മുതൽ 9400 അക്കൗണ്ടുകൾ വാട്‌സാപ്പ് നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സൈബർക്രൈം കോഡിനേഷൻ സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർചെയ്ത കേസിൽ സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരമാണ് സർക്കാർ സത്യവാങ്മൂലം ഫയൽചെയ്തത്. ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ അറസ്റ്റ് തടയുന്നതിന് ജനുവരിയിലാണ് വാട്‌സാപ്പ് അന്വേഷണം തുടങ്ങിയത്.
കൂടാതെ ഇത്തരം സംഭവങ്ങൾ തടയുന്നതിനായി പുതിയ ഫീച്ചറുകളും വാട്‌സാപ്പ് തുടങ്ങി. വ്യാജ സിംകാർഡുകൾ തടഞ്ഞ് ഉപയോഗശൂന്യമാക്കുന്നതിന് വിവിധ നടപടിക്രമങ്ങൾ ടെലികോം വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.
വ്യാജമാണെന്ന് കണ്ടെത്തുന്ന സിംകാർഡുകൾ രണ്ടോ മൂന്നോ മണിക്കൂറിനകം ബ്ലോക്ക് ചെയ്യാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.
ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് പത്തുകോടിയിലേറെ രൂപ തട്ടിയ കേസുകൾ സി.ബി.ഐ. അന്വേഷിക്കും. നിലവിൽ മൂന്നുകേസുകളാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.