ഡേറ്റ സംരക്ഷണ ബിൽ പിൻവലിച്ച് കേന്ദ്രം

 

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഡേറ്റ സംരക്ഷണ ബിൽ ലോക്സഭയിൽനിന്ന് പിൻവലിച്ചു. 2019 ഡിസംബർ 11നാണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് പരിശോധനക്കായി സംയുക്ത സമിതിക്ക് കൈമാറുകയും സമിതിയുടെ റിപ്പോർട്ട് 2021 ഡിസംബറിൽ ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.

വ്യക്തി വിവരങ്ങളുടെ ഡിജിറ്റൽ സ്വകാര്യത സംരക്ഷിക്കലായിരുന്നു ബില്ലിന്റെ ലക്ഷ്യം. സംയുക്ത സമിതി നിർദേശങ്ങളുടെ വെളിച്ചത്തിൽ പുതിയ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ പിൻവലിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. ഇത് ശബ്ദവോട്ടോടെ പാസാക്കി. ഡിജിറ്റൽ രംഗത്ത് സമഗ്ര നിയമം കൊണ്ടുവരുന്നതിനായി 81 ഭേദഗതികളും 12 നിർദേശങ്ങളുമാണ് പാർലമെന്റ് സമിതി മുന്നോട്ടുവെച്ചത്.