കൊറിയർ 24 മണിക്കൂറിനുള്ളിൽ കൈകളിലെത്തും ; പുത്തൻ സേവനവുമായി തപാൽ വകുപ്പ്
ഇന്ത്യയിലെ സ്വകാര്യ കൊറിയർ കമ്പനികളോട് കിടപിടിക്കാൻ പുത്തൻ സേവനവുമായി തപാൽ വകുപ്പ്. അത്യാവശ്യ രേഖകളും പാഴ്സലുകളും അടങ്ങുന്ന കൊറിയറുകൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന മൂന്ന് പുതിയ പ്രീമിയം സേവനങ്ങൾ കേന്ദ്ര വാർത്ത വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു.
ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ കൊറിയർ കമ്പനികളോട് കിടപിടിക്കാൻ പുത്തൻ സേവനവുമായി തപാൽ വകുപ്പ്. അത്യാവശ്യ രേഖകളും പാഴ്സലുകളും അടങ്ങുന്ന കൊറിയറുകൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന മൂന്ന് പുതിയ പ്രീമിയം സേവനങ്ങൾ കേന്ദ്ര വാർത്ത വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു.
24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സൽ, 48 സ്പീഡ് പോസ്റ്റ് എന്നിവയാണ് പുതിയ സേവനങ്ങൾ.
ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ സാധനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ പ്രത്യേക പ്രോസസിങ് കേന്ദ്രങ്ങളും മുൻഗണന അടിസ്ഥാനത്തിലുള്ള എയർ ട്രാൻസ്പോർട്ട് സൗകര്യവും തപാൽ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ ഡെലിവറി ലഭ്യമായില്ലെങ്കിൽ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുന്ന 'മണി ബാക്ക് ഗ്യാരന്റി'യും ഈ സേവനത്തിന്റെ പ്രത്യേകതയാണ്. ഒ.ടി.പി അധിഷ്ഠിത ഡെലിവറി സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്.എം.എസ് വഴി തത്സമയ വിവരങ്ങൾ അറിയാനും എൻഡ്-ടു-എൻഡ് ട്രാക്കിങ് സൗകര്യവും പുതിയ പ്രീമിയം സേവനങ്ങളിൽ ഉണ്ടാകും. ഇന്ത്യയുടെ ഇ-കോമേഴ്സ് വിപണി 2030ഓടെ 30 ലക്ഷം കോടി രൂപയായി ഉയരുമെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.