സൂപ്പർ ലീഗ് പോരാട്ടം: ആദ്യ പകുതി കണ്ണൂര്‍ ഒരു ഗോളിന് മുന്നില്‍
സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയും സെമി ഫൈനലില്‍ കളിച്ച ആദ്യ ഇലവനില്‍ മാറ്റങ്ങളുമായി ആണ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയും സെമി ഫൈനലില്‍ കളിച്ച ആദ്യ ഇലവനില്‍ മാറ്റങ്ങളുമായി ആണ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി 4-3-3 ഫോര്‍മേഷനില്‍ ആദ്യ ഇലവനില്‍ നിന്ന് കണ്ണൂരിന് വേണ്ടി സെമി ഫൈനലടക്കം 11 മത്സരങ്ങള്‍ കളിച്ച പ്രതിരോധ താരം വികാസ് പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്ത് പോയി. പകരം അശ്വിന്‍ കുമാര്‍ ആദ്യ ഇലവനില്‍ എത്തി. തൃശൂര്‍ മാജിക് എഫ്സിയില്‍ രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. 4-4-2 എന്ന ഫോര്‍മേഷനില്‍ അഞ്ച് പ്രതിരോധ താരങ്ങളെ ഇറക്കി അലന്‍ ജോണിനെ ഡിഫന്‍സീവ് മിഡ്ഫില്‍ഡറാക്കി ഇറക്കി. തൃശൂരിന്റെ മധ്യനിര നിന്ത്രിച്ചിരുന്ന സൂപ്പര്‍ താരം ലെനി റോഡ്റിഗെസ്, ഫ്രാന്‍സിസ് അഡോ എന്നിവര്‍ക്ക് പകരമായി അലന്‍ ജോണും ഉമശങ്കറും ആദ്യ ഇലവനിലെത്തി.
13 ാം മിനുട്ടില്‍ തൃശൂര്‍ മാജിക് താരം മാര്‍ക്കസ് ജോസഫിന് കണ്ണൂരിന്റെ പ്രതിരോധ താരം അശ്വിനെ ഫൗള്‍ ചെയ്തതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 15 ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് സിനാന്‍ നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിന്നിരുന്ന അസിയര്‍ ഗോമസ് ഗോള്‍ ലക്ഷ്യമാക്കി ഹെഡ് ചെയ്തു. ഗോളാകേണ്ടിയിരുന്ന അവസരം തൃശൂര്‍ പ്രതിരോധ താരം തേജസ് കൃഷ്ണ കൈകോണ്ട് തടുത്തു. ആദ്യം റഫറി പെനാല്‍റ്റി വിളിച്ചില്ലെങ്കിലും കണ്ണൂര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഫോര്‍ത്ത് റഫറിയുടെ തീരുമാനം കണക്കിലെടുത്ത് 16 ാം മിനുട്ടില്‍ റഫറി പെനാല്‍റ്റി വിളിച്ചു. 18 ാം മിനുട്ടില്‍ കണ്ണൂരിന്റെ അസിയര്‍ ഗോമസ് എടുത്ത പെനാല്‍റ്റി ഗോളായി മാറി.
25ാം മിനുട്ടില്‍ കണ്ണൂരിന് അടുത്ത അവസരം. കീന്‍ ലീയിസ് പെട്ടെന്ന് എറിഞ്ഞ ലോങ് ത്രോ ഓടിയെടുത്ത അറ്റാക്കിംങ് താരം ഷിജിന്‍ ബോക്‌സിന് പുറത്ത് നിന്ന് ഗോള്‍ ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും തൃശൂരിന്റെ ഗോള്‍ കീപ്പര്‍ കമാലുദ്ധീന്‍ മനോഹരമായി തട്ടി അകറ്റി. 29 ാം മിനുട്ടില്‍ കണ്ണൂരിന്റെ പ്രതിരോധ താരത്തിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. തൃശൂരിന്റെ കൗണ്ടര്‍ അറ്റാക്കിംങ് തടുക്കവേ ചെയ്ത ഫൗളിനാണ് കാര്‍ഡ്. 33 ാം മിനുട്ടില്‍ തൃശൂരിന് സുവര്‍ണാവസരം ലഭിച്ചു. ഫയാസ് എടുത്ത ഫ്രീകിക്ക് കണ്ണൂരിന്റെ സെക്കന്റ് പോസ്റ്റിലേക്ക് ഉയര്‍ത്തി നല്‍കി. ഉയര്‍ന്ന് ചാടി ബിബിന്‍ അജയന്‍ ബോക്‌സിനകത്ത് നിലയുറപ്പിച്ച തേജസിന് ഹെഡ് ചെയ്ത് നല്‍കി.
തേജസ് പന്ത് സ്വീകരിച്ചു ഗോള്‍ കീപ്പര്‍ മാത്രമുണ്ടായിരുന്ന സാഹചര്യത്തില്‍ ബാറിന് മകളിലൂടെ പുറത്തേക്ക് അടിച്ചു. ഒന്നാം പകുതിയുടെ അധിക സമയത്ത് തൃശൂരിന്റെ കെവിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും കൃത്യമായി കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസ് രക്ഷകനായി എത്തി. തുടര്‍ന്ന് കണ്ണൂര്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിംങില്‍ ഷിജിന്‍ ടി നടത്തിയ സോളോ മുന്നേറ്റത്തില്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഷിജിന്‍ അടിച്ച പന്ത് മനോഹരമായി തൃശൂര്‍ ഗോള്‍ കീപ്പര്‍ കമാലുദ്ദീന്‍ തട്ടി അകറ്റി. ടൂര്‍ണമെന്റിലെ തന്നെ മികച്ച സേവ്. തുടര്‍ന്ന കണ്ണൂരിന്റെ പ്രതിരോധ താരം സച്ചിന്‍ സുനിലിന് റെഡ് കാര്‍ഡ് ലഭിച്ചു. കണ്ണൂര്‍ പോസ്റ്റിലേക്ക് കെവിന്‍ നടത്തിയ അറ്റാക്കിംങ് തടുക്കവേ ഫൗള്‍ ആയി മാറുകയായിരുന്നു. കണ്ണൂര്‍ പത്ത് പേരായി ചുരുങ്ങി.