ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും കളിക്കണ്ട പറഞ്ഞാല്‍ കളിക്കില്ല; ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍  

തീരുമാനങ്ങള്‍ കളിക്കാരുടെ കൈകളിലല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പാക് ക്യാപ്റ്റന്‍ പ്രതികരിച്ചു.

 

മുകളിലുള്ളവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കും

ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കില്ലെന്ന പാക് സർക്കാർ പ്രഖ്യാപനത്തിൽ  പ്രതികരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. അത്തരം തീരുമാനങ്ങള്‍ കളിക്കാരുടെ കൈകളിലല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പാക് ക്യാപ്റ്റന്‍ പ്രതികരിച്ചു. മുകളിലുള്ളവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കും. മറ്റു ടീമുകള്‍ക്കെതിരെ കളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും കളിക്കണ്ട പറഞ്ഞാല്‍ കളിക്കില്ല.'തീര്‍ച്ചയായും ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയിലേക്ക് പോകും. പക്ഷേ ഞങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമല്ല. പോകാന്‍ ഞങ്ങളുടെ തലപ്പത്തുള്ളവര്‍ അനുവാദം നല്‍കണം. ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാരും പിസിബി ചെയര്‍മാനും എന്ത് നിര്‍ദ്ദേശമാണോ നല്‍കുന്നത് അതനുസരിച്ചാണ് ഞങ്ങള്‍ ശ്രീലങ്കയിലേക്ക് പോകുന്നതില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ എന്തു പറയുന്നുവോ അതു ചെയ്യും'- ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക് നായകന്റെ പ്രതികരണം.

പാകിസ്ഥാന്‍ സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന്‍ നിലപാട് എടുത്തത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കിയത്.