അര്‍ജന്റീന ഇംഗ്ലണ്ട് സെമി നിയന്ത്രിക്കുന്നത് മെസിയുടെ സ്വന്തം റഫറിയെന്ന് വിമര്‍ശകര്‍ ; പുതിയ വിവാദം


സ്പെയിന്‍ യുറഗ്വായ് മത്സരത്തിന് ശേഷം വന്‍ വിമര്‍ശനമാണ് സ്പാനിഷ് മാധ്യമങ്ങള്‍ എല്‍ഫാത്തിന് നേരെ നടത്തിയത്.

 

മെസിക്ക് ഏറെ പ്രിയപ്പെട്ട റഫറിയാണ് എല്‍ഫാത്തെന്നാണ് സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം

ഫിഫ ലോകകപ്പ് സെമി ഫൈനലിന് മണിക്കൂറുകള്‍ ശേഷിക്കേ അര്‍ജന്റീനയെ വിട്ടൊഴിയാതെ വിവാദം. ഇംഗ്ലണ്ട് അര്‍ജന്റീന സെമി നിയന്ത്രിക്കുക മൊറോക്കന്‍ വംശജനായ അമേരിക്കന്‍ റഫറി ഇസ്മായില്‍ എല്‍ഫാത്താണെന്നതാണ് അതിന് കാരണം. മെസിക്ക് ഏറെ പ്രിയപ്പെട്ട റഫറിയാണ് എല്‍ഫാത്തെന്നാണ് സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. 2022 ലെ ലോകകപ്പ് ഫൈനലില്‍ എല്‍ഫാത്ത് ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു. അന്ന് മെസി ഇരട്ട ഗോള്‍ നേടുകയും അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. 2023 ലെ ലീഗ് കപ്പ് മെസിയുടെ ഇന്റര്‍ മയാമി നേടുമ്പോഴും എല്‍ഫാത്തായിരുന്നു റഫറി. ഈ മത്സരത്തില്‍ ഇന്റര്‍ മയാമിയുടെ ഏക ഗോള്‍ നേടിയതും മെസി തന്നെ. നാഷ് വില്ലെ എസ് സിക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അന്ന് മെസിയുടെ ടീമിന്റെ ജയം. മേജര്‍ ലീഗ് സോക്കറില്‍ മെസി കളിച്ച നാല് മത്സരങ്ങളിലാണ് എല്‍ഫാത്ത് റഫറിയായി എത്തിയത്. അതിലെല്ലാം മെസിയുടെ ടീം ജയിക്കുകയും ചെയ്തു.


സ്പെയിന്‍ യുറഗ്വായ് മത്സരത്തിന് ശേഷം വന്‍ വിമര്‍ശനമാണ് സ്പാനിഷ് മാധ്യമങ്ങള്‍ എല്‍ഫാത്തിന് നേരെ നടത്തിയത്.
വിവാദമാക്കാനുള്ള ഒന്നും റഫറിയുടെ കാര്യത്തില്‍ ഇല്ലെന്നും യാദൃശ്ചികമായാണ് എല്‍ഫാത്ത് ഈ മത്സരത്തിന്റെ റഫറിയായതെന്നുമാണ് ഫിഫയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഫിഫയുടെ ഏറ്റവും പരിചയ സമ്പന്നനായ റഫറിമാരില്‍ ഒരാളാണ് എല്‍ഫാത്ത്. 
ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ യാത്രയിലാകെ വിവാദങ്ങള്‍ അകമ്പടിയായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടാതിരുന്ന അര്‍ജന്റീന നോക്കൗട്ടില്‍ കാബോ വെര്‍ദെയോട് വിയര്‍ത്താണ് ജയിച്ചത്. ഏതായാലും ഇംഗ്ലണ്ടിനും അര്‍ജന്റീനയ്ക്കും പ്രതീക്ഷകളേറെയാണ്. ഇനി മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം ആരാണ് ഫൈനലിലേക്കെത്തുക എന്നത്.