ഐപിഎൽ: മുംബൈക്ക് തോൽവിയോടെ തുടക്കം; ഗുജറാത്ത് ടൈറ്റൻസ്  ജയിച്ചത് 6 റൺസിന് 

ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ ആദ്യമത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തോൽവി തോൽവിയോടെ തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ത്രില്ലിങ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആറു റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടത്.
 

അഹമ്മദാബാദ്: ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ ആദ്യമത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തോൽവി തോൽവിയോടെ തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ത്രില്ലിങ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആറു റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടത്. സ്‌കോര്‍: ഗുജറാത്ത്- 168/6 (20 ഓവര്‍). മുംബൈ- 161/9 (20 ഓവര്‍).  ഇംപാക്ട് പ്ലെയറായി ഇറങ്ങി 46 റൺസ് നേടിയ ഡിവാൾഡ് ബ്രെവിസ് ആണ് മുംബൈയുടെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റു നഷ്ടപ്പെടുകയും റൺസ് കണ്ടെത്താവാതെ വരികയും ചെയ്തതോടെ മുംബൈ തോൽവി ഏറ്റുവാങ്ങി. നേരത്തെ ജസ്പ്രീത് ബുംറയുടെ മികച്ച ബൗളിംഗാണ് വൻ സ്‌കോറിലേക്ക് കുതിച്ച ഗുജറാത്തിനെ പിടിച്ചു നിർത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് അക്കൗണ്ട് തുറക്കും മുൻപ് ഓപ്പണർ ഇഷാൻ കിഷനെ (0) നഷ്ടമായി. അസ്മത്തുല്ല ഒമർസായിയുടെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പിടിച്ചാണ് താരം പുറത്തായത്. സ്‌കോർ 30ൽ നിൽക്കേ നമൻ ധിറിനെ വിക്കറ്റിനുമുന്നിൽ കുടുക്കി അസ്മത്തുല്ല രണ്ടാമത്തെ പ്രഹരമേൽപ്പിച്ചു. എന്നാൽ പിന്നാലെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ ഡിവാൾഡ് ബ്രെവിസിനൊപ്പം രോഹിത് ശർമ സ്‌കോറുയർത്തി.

ടീം സ്‌കോർ 107ൽ നിൽക്കേ 13ാം ഓവറിൽ രോഹിത് മടങ്ങി. 29 പന്തിൽ 1 സിക്‌സും 7 ഫോറും സഹിതം 43 റൺസെടുത്ത താരത്തെ സായ് കിഷോർ വിക്കറ്റിനുമുന്നിൽ കുടുക്കുകയായിരുന്നു. നിലയുറപ്പിച്ചു കളിച്ച ഡിവാൾഡ് ബ്രെവിസിനെ (38 പന്തിൽ 46) 16ാം ഓവറിൽ മോഹിത് ശർമ മടക്കി. അർധ സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ റിട്ടേൺ ക്യാച്ചിലൂടെയാണ് മോഹിത് കൂടാരം കയറ്റിയത്.

10 പന്തിൽ 11 റൺസെടുത്ത ടിം ഡേവിഡിനെ മോഹിത് ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചു. 19ാം ഓവറിൽ തിലക് വർമയെയും (19 പന്തിൽ 25) ജെറാൾഡ് കോട്‌സിയെയും (1) മടക്കിയ സ്‌പെൻസർ ജോൺസൻ മുംബൈയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (4 പന്തിൽ 11) കൂടി മടങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

ടോസ് നേടി ബോളിങ് തിര?ഞ്ഞെടുത്ത മുംബൈയ്ക്കായി 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 മുൻനിര ബാറ്റർമാരെയാണ് ബുമ്ര മടക്കിയത്. 39 പന്തിൽ 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റൻസ് 168 റൺസ് നേടിയത്. പേസർ ജസ്പ്രീത് ബുംറ മുംബൈക്കായി മൂന്നു വിക്കറ്റ് നേടി. നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. 39 പന്തിൽ 45 റൺസെടുത്താണ് താരം പുറത്തായത്. ഒരു സിക്‌സും മൂന്നു ഫോറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. നായകൻ ശുഭ്മൻ ഗിൽ 22 പന്തിൽ 31 റൺസെടുത്തു. വൃദ്ധിമാൻ സാഹ (15 പന്തിൽ 19 റൺസ്), അസ്മത്തുല്ല ഒമർസായി (11 പന്തിൽ 17), ഡേവിഡ് മില്ലർ (11 പന്തിൽ 12), രാഹുൽ തേവാത്തിയ (15 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ആറു റൺസുമായി വിജയ് ശങ്കറും നാലു റൺസുമായി റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈക്കായി ജെറാൾഡ് കോട്‌സി രണ്ടു വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.