ഡ്യുറൻഡ് കപ്പ് : ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രം

 

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രം. ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെൻ്റിനയക്കുക. ഈ മാസം 16 മുതലാണ് ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പ് ആരംഭിക്കുക.

എടികെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, ഹൈദരബാദ് എഫ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകൾ മാത്രമാണ് പ്രധാന സ്ക്വാഡിനെ ഡ്യുറൻഡ് കപ്പിന് അയക്കുക. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നീ ടീമുകൾ രണ്ടാം നിരയെയാവും അണിനിരത്തുക.

ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന് നടക്കും. ഐലീഗ് ക്ലബായ സുദേവ എഫ്സിയാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഓഗസ്റ്റ് 23ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിക്കെതിരെ അടുത്ത മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 27ന് മറ്റൊരു ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓഗസ്റ്റ് 31ന് ആർമി ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തേയും അവസാനത്തേയും മത്സരം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തുടങ്ങുക. മറ്റ് രണ്ട് മത്സരങ്ങൾ വൈകിട്ട് ആറിനും. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.

പശ്ചിമ ബംഗാളിലെ കൊൽക്കത്ത, അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക. 1888ൽ ആരംഭിച്ച ഡ്യുറൻഡ് കപ്പിൽ കഴിഞ്ഞ വർഷമാണ് ഐഎസ്എൽ ടീമുകൾ കളിച്ചുതുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചു. എഫ്സി ഗോവ ആയിരുന്നു ചാമ്പ്യന്മാർ.