ബാബർ അസമും സംഘവും പൂർണ്ണ കായികക്ഷമതയില്ലാതെയാണ് ലോകകപ്പ് കളിച്ചത് ; വിവാദങ്ങൾക്ക് തിരി കൊളുത്തി ആക്വിബ് ജാവേദ് 

 പാകിസ്താൻ ക്രിക്കറ്റിലെ സൂപ്പർ താരം ബാബർ അസം, ഫഖർ സമാൻ, സൽമാൻ മിർസ എന്നിവർ പൂർണ്ണ കായികക്ഷമതയില്ലാതെയാണ് ലോകകപ്പ് കളിച്ചതെന്ന ഗുരുതര ആരോപണവുമായി
 

 പാകിസ്താൻ ക്രിക്കറ്റിലെ സൂപ്പർ താരം ബാബർ അസം, ഫഖർ സമാൻ, സൽമാൻ മിർസ എന്നിവർ പൂർണ്ണ കായികക്ഷമതയില്ലാതെയാണ് ലോകകപ്പ് കളിച്ചതെന്ന ഗുരുതര ആരോപണവുമായി സെലക്ഷൻ കമ്മിറ്റി അംഗം ആക്വിബ് ജാവേദ് രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ, താരങ്ങൾ തങ്ങളുടെ പരിക്കിന്റെ വിവരം മറച്ചുവെച്ചാണോ ടീമിൽ തുടർന്നതെന്ന് അദ്ദേഹം പരസ്യമായി ചോദ്യമുയർത്തി. ലോകകപ്പ് കഴിഞ്ഞ് ടീം നാട്ടിലെത്തിയപ്പോഴാണ് താരങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സെലക്ടർമാർ പോലും അറിയുന്നത് എന്നത് ബോർഡിനുള്ളിലെ ആശയവിനിമയത്തിലെ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

താരങ്ങളുടെ കായികക്ഷമത പരിശോധിക്കേണ്ടത് ഹെഡ് കോച്ചിന്റെയും ഫിസിയോയുടെയും ഉത്തരവാദിത്തമാണെന്നും പരിക്കുണ്ടായിരുന്നുവെങ്കിൽ അത് സെലക്ഷൻ കമ്മിറ്റിയെ അറിയിക്കേണ്ടതായിരുന്നുവെന്നും ആക്വിബ് ജാവേദ് വ്യക്തമാക്കി. ഇക്കാര്യത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അടിയന്തര അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ശ്രീലങ്കയ്ക്കെതിരായ നിർണ്ണായക സൂപ്പർ 8 മത്സരത്തിൽ ബാബർ അസമിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലും നാഷണൽ ടി20 ചാമ്പ്യൻഷിപ്പിലും ബാബർ കളിക്കാത്തത് പരിക്കു മൂലമാണെന്നും ആക്വിബ് കൂട്ടിച്ചേർത്തു.

എന്നാൽ ഈ ആരോപണങ്ങൾക്കിടയിലും ബാബർ അസമിനെ സംബന്ധിച്ച് വ്യത്യസ്തമായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബാറ്റിംഗ് സാങ്കേതികതയിലെ പിഴവുകൾ തിരുത്താനാണ് താരം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ബാബറുമായി അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. മാർച്ച് 26-ന് ആരംഭിക്കുന്ന പാകിസ്താൻ സൂപ്പർ ലീഗിന് (PSL) മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് താരം. ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഫിറ്റ്നസ് വിവാദം കൂടി എത്തിയത് ബാബർ അസമിന്റെ കരിയറിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.